മുഖ്യമന്ത്രി നിയമോപദേശം തേടി
തിരുവനന്തപുരം: ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി കേസ് എടുക്കണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രോസിക്യൂഷന് ഡയറക്ടറുടെ ഓഫീസിലേക്ക് നിയമോപദേശത്തിനായി അയച്ചിരിക്കുകയാണ്.
ജേക്കബ് തോമസിന്റെ പേരില്‍ ഐഎഎസുകാരും ഐപിഎസുകാരും തമ്മില്‍ തുടങ്ങിയ തര്‍ക്കം രൂക്ഷമായി തുടരുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വിജിലന്‍സ് അനാവശ്യമായി കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നായിരുന്നു അവരുടെ ആക്ഷേപം. ഇതിന്റെ പേരില്‍ ഐഎഎസുകാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധത്തിന് ഒരുങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ പിന്മാറി. എങ്കിലും പോര് രൂക്ഷമായി നിലനില്‍ക്കുകയാണ്.
2011-12 കാലത്ത് ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ സംസ്ഥാന ഖജനാവിന് 15 കോടിരൂപയുടെ നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ധനവകുപ്പ് സെക്രട്ടറി ഡോ കെ.എം. അബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് ചീഫ്സെക്രട്ടറിക്ക് നല്‍കിയത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്നും ചീഫ്സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ധന, പൊതുഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ടെന്‍ഡര്‍ വിളിക്കാതെ, ആഭ്യന്തര പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞിട്ടാണ് വിദേശ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയത്. ഇതിനായി വസ്തുതകള്‍ മറച്ചുവച്ച് വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാരിനെ വഞ്ചിച്ചു. അങ്ങനെയുള്ള സാഹചര്യത്തില്‍ വകുപ്പുതല അന്വേഷണം മാത്രം പോര. മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിച്ച് പോലീസ് അന്വേഷണം തന്നെ വേണമെന്നും ചീഫ്സെക്രട്ടറി ശുപാര്‍ശ ചെയ്യുന്നു.
കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ വന്‍ക്രമക്കേടു നടന്നെന്ന സത്യന് നാറാവൂര് എന്നയാള്‍ നല്കിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ജേക്കബ് തോമസ് ഗുരുതരവീഴ്ച വരുത്തി. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ തുടങ്ങി മൂല്യനിര്‍ണയത്തിലും അംഗീകരിക്കലിലും സര്‍ക്കാര്‍ സമ്മതം തേടിയതിലും ഒക്കെ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ മൂന്നിനാണ് കെ.എം. അബ്രഹാം ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിന് റിപ്പോര്‍ട്ട് നല്‍കിയത്. ജേക്കബ് തോമസിനെ മാറ്റണമെന്ന ശുപാര്‍ശയോടെ റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിലെത്തി. മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന് രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക് ഡിസംബര്‍ അവസാനം ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചു. ജനുവരി 20 ഓടെ മുഖ്യമന്ത്രി പ്രോസിക്യൂഷന് ജനറലിന്റെ ഉപദേശത്തിനായി ഫയല്‍ അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: