കാസര്‍കോട്: 2016 ലെ റോഡപകട മരണനിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ 25 വരെ കാഞ്ഞങ്ങാട് ഓഫിസില്‍ 208 കേസുകളിലായി അഞ്ചു ലക്ഷത്തി അമ്പത്തിമൂവായിരം രൂപ പിഴ ഇനത്തില്‍ ഈടാക്കി. ലൈസന്‍സില്ലാത്ത 68 പേരും, ടാക്സ് അടക്കാത്ത 18 പേരും, ഫിറ്റ്നസ് ഇല്ലാത്ത 12 വാഹനങ്ങളും സമാന്തര സര്‍വീസ് നടത്തുന്ന മൂന്നു വാഹനങ്ങളും, മൊബൈല്‍ സംസാരിച്ച മുന്നുപേരും അധികൃതരുടെ പിടിയിലായി. ഹെല്‍മെറ്റില്ലാത്ത 62 പേരും, സീറ്റ് ബെല്ട്ടിടാത്ത 46 പേരും, പെര്‍മിറ്റിന് വിരുദ്ധമായി സര്‍വീസ് നടത്തിയ മൂന്നു ബസുകളും, സീറ്റ് റിസര്‍വേഷന്‍ പാലിക്കാത്ത 6 ബസുകളും പരിശോധനയില്‍ കുടുങ്ങി. ബസുകളില്‍ 25 ശതമാനം സ്ത്രീകള്‍ക്കും, 20 ശതമാനം മുതിര്‍ന്ന ആളുകള്‍ക്കും, 10 ശതമാനം അംഗ പരിമിതര്‍ക്കും അഞ്ചു ശതമാനം അമ്മയും കുഞ്ഞും എന്നിങ്ങനെയാണ് സംവരണം ചെയ്യേണ്ടത്. ഇത് പാലിക്കാത്ത ബസുകള്‍ക്കെതിരെ തുടര്‍ന്നും നടപടികള്‍ ഉണ്ടാവുമെന്ന് ജോയിന്റ് ആര്.ടി.ഒ അറിയിച്ചു. എം.വി.ഐമാരായ കെ. ഭരതന്, എം വിജയന്, എ.എം.വി ഐമാരായ വി.പ്രജിത്, പത്മരാജന്, പ്രേമരാജന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: