തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ സര്‍വകലാശാല ഭൂമി വര്‍ഷങ്ങളോളം കൈവച്ച് പുസ്തകവില്പനയും സ്വകാര്യ പ്രിന്റിംഗും നടത്തി. കുടുംബസ്വത്താക്കിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥലത്ത് കെട്ടിടപദ്ധതിയുമായി സര്‍വകലാശാല ചെന്നപ്പോള്‍ അധികൃതര്‍ ഞെട്ടി, സ്ഥലം നാരായണന്‍ നായരുടെ കൈവശം. ഒടുവില്‍ സ്ഥലം തിരിച്ചുപിടിക്കാന്‍ സൊസൈറ്റി മരവിപ്പിച്ച് അന്വേഷണം നടത്തുകയാണ് സര്‍ക്കാര്‍. അന്വേഷണം അട്ടിമറിച്ച് സ്ഥലം നിലനിര്‍ത്താന്‍ നാരായണന്‍ നായരും.
ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലുള്ള സ്റ്റോറും പ്രിന്റിംഗ് പ്രസും നാരായണന്‍ നായര്‍ സ്വന്തം പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. സര്‍വകലാശാല നിയമപ്രകാരം സെനറ്റിലോ സിന്‍ഡിക്കേറ്റിലോ അക്കാദമിയില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് യോഗ്യതയില്ല. സെനറ്റിലും സിന്‍ഡിക്കേറ്റിലും വോട്ടവകാശം കിട്ടാന്‍ സര്‍ക്കാര്‍ കോളേജുകളിലെയും എയ്ഡഡ് കോളേജുകളിലെയും അധ്യാപകര്‍ക്കും എയ്ഡഡ് കോളേജിലെ മാനേജര്‍ക്കും മാത്രമാണ് യോഗ്യത. എന്നാല്‍ സ്വകാര്യ കോളേജായ ലോ അക്കാദമിയെ പ്രതിനിധീകരിച്ച് നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റിലെത്തിയത് എങ്ങനെയെന്ന് ഇന്നും വ്യക്തമല്ല. അന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാധ്യത മനസ്സിലാക്കിയ നാരായണന്‍ നായര്‍ സൊസൈറ്റി ചെയര്‍മാനായി. സ്വാധീനം ഉപയോഗിച്ച് സര്‍വകലാശാല ആസ്ഥാനത്തെ പൗരസ്ത്യഭാഷാ വിഭാഗത്തിന്റെ ഭാഗമായ കെട്ടിടവും പിന്നീട് അഞ്ച് സെന്റ് ഭൂമിയുടെയും നിയന്ത്രണം സ്വന്തമാക്കി. അബദ്ധത്തില്‍ എസ്എഫ്‌ഐ കോളേജ് യൂണിയന്‍ സ്റ്റോറിനെതിരെ സമരം പ്രഖ്യാപിച്ചു. പക്ഷേ സമരം അധികകാലം നീണ്ടില്ല. സിപിഎം സഖാക്കള്‍ പതിവുപോലെ നാരായണന്‍നായരുടെ രക്ഷയ്‌ക്കെത്തി.
സംസ്‌കൃത കോളേജിനുസമീപം ആരംഭിച്ച പുസ്തകവില്പന ഗംഭീരമായി നടന്നു. സ്റ്റോറിനെതിരെ ആവേശകുമാരന്മാര്‍ ഒരിക്കല്‍ക്കൂടി സമരത്തിനിറങ്ങി. ഒന്നും സംഭവിച്ചില്ല.
ഇതിനിടെ നാരായണന്‍നായര്‍ സൊസൈറ്റിയുടെ പേരില്‍ ആരംഭിച്ച അച്ചടിശാലയില്‍ അക്കാദമിയിലേക്കുള്ള പുസ്തകങ്ങളും പുറമെയുള്ള പ്രസിദ്ധീകരണങ്ങളും അച്ചടിച്ചുപോന്നു. നാരായണന്‍നായരായതിനാല്‍, പിന്നീട് വന്ന ഒരാളും സൊസൈറ്റിയുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യപ്പെട്ടില്ല. ഇതിനിടെ പുറമെ നിന്നുള്ള നാരായണന്‍ നായരുടെ ജോലിക്കാര്‍ക്ക് ഔദ്യോഗിക അംഗീകാരം വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. നാരായണന്‍ നായരുടെ പ്രതാപകാലം ഒന്നവസാനിച്ചുതുടങ്ങിയപ്പോള്‍ യുജിസി ഫണ്ടുപയോഗിച്ച് സ്ഥലത്ത് ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍വകലാശാല പദ്ധതിയുമായി വന്നു. അപ്പോഴാണ് സ്ഥലം നാരായണന്‍ നായരുടെ കൈപ്പിടിയിലായിക്കഴിഞ്ഞുവെന്ന് സര്‍വകലാശാല ശരിക്കും അറിഞ്ഞത്.
നാരായണന്‍ നായരെ നേരിട്ട് എങ്ങനെ ഭൂമി വീണ്ടെടുക്കാമെന്ന ആശങ്കയിലിരിക്കവെയാണ് ദശകങ്ങള്‍ക്കുശേഷം നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റില്‍ തോല്‍വിയറിയുന്നത്. ഇതോടെ കച്ചവടം പൂട്ടി. സര്‍വകലാശാലയുടെ ഭൂമി കാര്യങ്ങള്‍ നോക്കിയിരുന്ന ഉദ്യോഗസ്ഥന്‍ സൊസൈറ്റി പ്രവര്‍ത്തനരഹിതമാണെന്നും മരവിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് അയച്ചത് തിരിച്ചടിയായി. രജിസ്ട്രാര്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് സൊസൈറ്റിയെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കാലങ്ങളായി കൈവശം വച്ചിരുന്ന സൊസൈറ്റി തിരിച്ചുപിടിക്കാന്‍ കരുക്കള്‍ നീങ്ങുന്നതിനിടെയാണ് ലോ അക്കാദമി വിഷയം ഉയര്‍ന്നുവന്നത്.
















