ആയുര്‍ദൈര്‍ഘ്യം കൂടുന്ന ഈ കാലഘട്ടത്തില്‍ ലോകത്താകെ വൃദ്ധരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യയിലും ജനസംഖ്യയുടെ ഏഴുശതമാനം വയോവൃദ്ധരാണ്. 2020 ആകുമ്പോഴേക്കും ഇത് 326 ദശലക്ഷം ആകുമത്രെ.
ഇതിന്റെ മൂലകാരണം ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതാണ്. പക്ഷെ ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂട്ടുകുടുംബ വ്യവസ്ഥ അപ്രത്യക്ഷമായശേഷം വയോവൃദ്ധരെ സംരക്ഷിക്കാന്‍ സംവിധാനമില്ല എന്നതാണ്. 2001 ല്‍ ജനസംഖ്യയുടെ 10 ശതമാനമായിരുന്നു വൃദ്ധജനങ്ങളെങ്കില്‍ 2021 ആകുമ്പോഴേക്കും ഇത് 20% വര്‍ധിക്കും.
80 വയസ്സ് കഴിഞ്ഞവര്‍ അതിവൃദ്ധരാണ്. പക്ഷേ ഇന്ന് കണ്ടുവരുന്ന സാമൂഹിക പ്രതിഭാസം വൃദ്ധരെ പുറന്തള്ളുക എന്നതാണ്. ഇത് വികസനത്തിന്റെ പ്രശ്‌നം കൂടിയാണ്. നമ്മള്‍ വൃദ്ധസദനങ്ങളിലും മീഡിയയിലും കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ മക്കള്‍ അച്ഛനെയോ അമ്മയെയോ അമ്പലത്തില്‍ തൊഴാന്‍ പോകാം എന്നുപറഞ്ഞ് ബസ് സ്റ്റാന്റിലും അമ്പലനടയിലും ഉപേക്ഷിക്കുന്ന വാര്‍ത്തയാണ്. അറുപത് വയസ്സില്‍ കൂടിയവരുടെ ലിംഗാനുപാതം 1961 ല്‍ 1089 ആയിരുന്നെങ്കില്‍ ഇന്ന് 1000 പുരുഷന്മാര്‍ക്ക് 1495 സ്ത്രീകളുണ്ട്.
അധികവും വിധവകള്‍. കുട്ടികള്‍ കൂടുവിട്ട് പറന്നുപോയപ്പോള്‍ അച്ഛനമ്മമാര്‍ അനാഥര്‍.
ഇന്ന് സ്ത്രീയും പുരുഷനും ജോലിക്ക് പോകുമ്പോള്‍ വൃദ്ധരായ അച്ഛനോ അമ്മയോ ഒറ്റയ്‌ക്കാകുന്നു. അവരുടെ സംരക്ഷണത്തിന് ഇന്ന് രംഗപ്രവേശം ചെയ്യുന്നത് ഹോം നഴ്‌സുമാരാണ്. ഹോം നഴ്‌സുമാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ പെരുകുകയാണ്. പൂര്‍ണ സാക്ഷരത നേടിയ, സംസ്‌കൃത ചിത്തരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ പോലും വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ വിമുഖരോ, സമയം ഇല്ലാത്തവരോ ആണ്.
ഇത് ഇന്ന് കേരളമെങ്ങും കാണുന്ന പ്രതിഭാസമാണ്. പക്ഷെ ഇതിന് പരിഹാരം കണ്ടുപിടിക്കാനല്ല സമൂഹം ശ്രമിക്കുന്നത്. ഈ വൃദ്ധരെ, കുടുംബത്തിലെ അനാഥരെ സംരക്ഷിക്കാനെന്ന പേരില്‍ ഹോം നഴ്‌സുമാരെ ഏര്‍പ്പെടുത്തുകയാണ്. ഹോം നഴ്‌സിങ് തട്ടിപ്പ് പ്രസ്ഥാനമായി കേരളമെങ്ങും വേരോടിയിരിക്കുകയാണ്; സര്‍ക്കാരിന്റെ സൂക്ഷ്മദൃഷ്ടിയില്‍പ്പെടാത്ത മറ്റൊരു തരം അധോലോകം. ഹോംനഴ്‌സുമാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ 100 ശതമാനം ലാഭമുണ്ടാക്കുന്നു.
ഈ അധോലോക-ബാഹ്യലോക ശൃംഖലയില്‍ പെണ്‍കുട്ടികള്‍ വില്‍ക്കപ്പെടുന്നു എന്നാണ് ഡോ. ശാരദാ രാജീവന്‍ പറയുന്നത്. വയസ്സായവരെ ശുശ്രൂഷിക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ ഹോം നഴ്‌സുമാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ പലയിടങ്ങളിലുമുണ്ട്. ആശുപത്രികളില്‍ രോഗികളെ പരിചരിക്കാനും വയോവൃദ്ധരെ സംരക്ഷിക്കാനുമെന്ന പേരില്‍ പെണ്‍കുട്ടികളെ കൊടുക്കുന്ന സ്ഥാപനങ്ങള്‍ ആശുപത്രികള്‍ക്ക് സമീപം വടവൃക്ഷംപോലെ പടര്‍ന്നുവളരുന്നത് അഭ്യസ്ത കേരളം അറിയാതെ പോകുന്നു.
ഇത്തരം സ്ഥാപനങ്ങളെ സമീപിച്ചാല്‍ നമ്മുടെ കൂടെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ അയയ്‌ക്കും. പക്ഷെ ഇങ്ങനെ അയയ്‌ക്കുന്നവരുടെ ഐഡി കൊടുക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറല്ല. ”തങ്ങളുടെ കയ്യില്‍ അവരുടെ ഐഡി ഉണ്ട്” എന്ന് പറയുകയല്ലാതെ അത് കാണിച്ചുതരുന്നില്ല. ഇന്ന് ട്രെയിന്‍ യാത്രയ്‌ക്ക് പോലും ഐഡി ആവശ്യമാണ്. പക്ഷേ ഇവിടെ അതില്ലെങ്കിലും ആവശ്യക്കാര്‍ പെണ്‍കുട്ടികളെ കൊണ്ടുപോകും.
ഇങ്ങനെ വരുന്ന പല പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും മോഷണ വിദഗ്‌ദ്ധരാണ്. എനിക്ക് സുഖമില്ലാതിരുന്നപ്പോള്‍ എറണാകുളത്തെ ഒരു സ്ഥാപനത്തില്‍നിന്ന് ഹോംനഴ്‌സിനെ അയച്ചുതന്നു. അവര്‍ മൈക്രോവേവ് ഓവനില്‍ വക്കുന്ന സാധനങ്ങളും, രാസ്‌നാദി പൊടി വരെ മോഷ്ടിച്ച് കൊണ്ടുപോയി. വൈകുന്നേരമാകുമ്പോള്‍ ‘ഇപ്പോള്‍ വരാം’ എന്നുപറഞ്ഞ് അപ്രത്യക്ഷയാകുന്ന ഇവര്‍ ലൈംഗിക വ്യാപാരവും നടത്തുന്ന വിവരവും ഞാന്‍ അറിഞ്ഞു.
ഇത്തരം സ്ത്രീകള്‍ ഗര്‍ഭിണിയായാല്‍ അവര്‍ നില്‍ക്കുന്ന വീടുകളിലെ ഗൃഹനാഥന്മാരെ പഴിചാരും. ഇന്ന് അനേകം പെണ്‍കുട്ടികള്‍ ഈ പണി ചെയ്യാന്‍ തയ്യാറാകുന്നത്, ഇതിനിടയില്‍ക്കൂടി വേശ്യാവൃത്തി നടത്തി പണം കൊയ്യാന്‍ വേണ്ടിയാണ്.
ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍, അവരുടെ സാന്നിദ്ധ്യം അനിവാര്യമാകുന്ന സാഹചര്യത്തില്‍ ഇവര്‍ സ്വീകരിച്ചിരിക്കുന്ന പുതിയ രീതി ഒരു വീട്ടില്‍ വന്നാല്‍ വെറും അഞ്ചുദിവസം മാത്രം നില്‍ക്കുകയും അതിനിടയില്‍ കിട്ടാവുന്ന സകല സാധനവും മോഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ്. അഞ്ചു ദിവസത്തിനുശേഷം ഇവര്‍ സ്ഥലം കാലിയാക്കുന്നു. തങ്ങള്‍ നില്‍ക്കുന്ന വീട്ടിലെ വിവരങ്ങള്‍ ഫോണ്‍ വഴി ഇവര്‍ മോഷ്ടാക്കള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്യും.
തികച്ചും അധാര്‍മികമായ ഈ പ്രവര്‍ത്തനം പെരുകുമ്പോഴും ജനങ്ങളും സര്‍ക്കാരും ഇതേക്കുറിച്ച് തികച്ചും അജ്ഞരാണ്. ഈ രംഗത്തേക്ക് ഇന്ന് ധാരാളം പെണ്‍കുട്ടികള്‍ കടന്നുവരുന്നു. 13500 രൂപ ഏജന്‍സിക്ക് കൊടുത്ത ശേഷമാണ് പെണ്‍കുട്ടികളെ അയയ്‌ക്കുന്നത്. ഇത് റിക്രൂട്ട്‌മെന്റ് ചാര്‍ജ് മാത്രം. പെണ്‍കുട്ടിക്കുള്ള പണം വേറെ. ഏജന്‍സിയും പെണ്‍കുട്ടികളും ഉണ്ടാക്കുന്ന ലാഭം കണക്കാക്കാവുന്നതേയുള്ളൂ.
ഞാന്‍ കോട്ടയത്ത് ലേഖികയായിരുന്നപ്പോള്‍ ഒരു ഡോക്ടര്‍ സ്വന്തം ഭാര്യയെ കക്കൂസില്‍ പൂട്ടിയിട്ട് അതിന്റെ വിടവില്‍ക്കൂടി ഭക്ഷണം നല്‍കി, ഹോം നഴ്‌സുമായി സുഖിച്ചുവാണിരുന്നു. ഈ വിവരം ബന്ധനസ്ഥയായ ഭാര്യയുടെ ചിത്രം സഹിതം വാര്‍ത്തയായപ്പോള്‍ അയാള്‍ എന്നെ ഫോണില്‍ വിളിച്ച് വെടിവച്ച് കൊല്ലും എന്ന് ഭീഷണിപ്പെടുത്തി. ആര്‍മിയില്‍ മേജറായിരുന്ന എന്റെ ഭര്‍ത്താവ് താന്‍ പട്ടാളക്കാരനായിരുന്നു എന്നുപറഞ്ഞതോടെ ആ ശല്യം തീര്‍ന്നു.
ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് അയച്ചാല്‍ മാത്രം ഹോം ഏജന്‍സിക്ക് 3500 രൂപ കിട്ടും. ഈ അഴിമതിയുടെ മറ്റൊരു ഗുണം ഇന്‍കം ടാക്‌സ് കൊടുക്കേണ്ട എന്നതാണ്. ഇവരുടെ കീഴില്‍ ക്വട്ടേഷന്‍ സംഘവും പ്രവര്‍ത്തിക്കുന്നതിനാല്‍ വീട്ടമ്മമാര്‍ പരാതി പറയാന്‍ ഭയക്കുന്നു.
കൂണുപോലെ ഉയര്‍ന്നുവരുന്ന ഹോംനഴ്‌സ് സപ്ലൈ മേഖല സാമൂഹിക വിപത്തായി മാറുമ്പോഴും മനുഷ്യാവകാശ കമ്മീഷനും മറ്റും നിസ്സംഗത പുലര്‍ത്തുകയാണ്.
ഹോംനഴ്‌സ് തട്ടിപ്പിന്റെ ഇരകള്‍ കുടുംബക്കാര്‍ മാത്രമല്ല, പെണ്‍കുട്ടികളുമാണ്. ആവശ്യക്കാര്‍ ഏജന്‍സിയില്‍ 13,500 രൂപ കൊടുത്താണ് രജിസ്റ്റര്‍ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് വെറും 300 രൂപ. ഇങ്ങനെ നിരവധി പെണ്‍കുട്ടികളില്‍നിന്ന് ഹോംനഴ്‌സ് ഏജന്‍സികള്‍ വന്‍ ലാഭമാണുണ്ടാക്കുന്നത്.
ഈ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പ്രശ്‌നമുണ്ടാക്കിയാല്‍ അവരെ മോഷണക്കേസിലും മറ്റും പിടിപ്പിക്കും. അതിനാല്‍ പെണ്‍കുട്ടികള്‍ പാവകളെപ്പോലെ ഏജന്‍സി പറയുന്നത് അനുസരിക്കും.
കേരളം സമ്പൂര്‍ണ സാക്ഷരത നേടിയത് അക്ഷരജ്ഞാനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. പലവിധ ചൂഷണങ്ങള്‍ (വിദേശത്തേക്ക് പെണ്‍കുട്ടികളെ അയയ്‌ക്കുന്ന പാതിരിമാര്‍ വരെ ഉണ്ട്) കേരളത്തില്‍ നടക്കുന്നു. സാക്ഷരത കേരളത്തിന് നല്‍കിയത് നിസ്സംഗത കൂടിയാണോ? സത്യത്തെ നേരിടാന്‍ കഴിവില്ലാത്ത വിദ്യാഭ്യാസമാണിവിടെ. ഇവിടെ നിയമവിരുദ്ധ മനുഷ്യക്കടത്ത് നടക്കുമ്പോഴും പരാതി പറയാത്തത് ഭയംകൊണ്ട് മാത്രമല്ല, ദുഷ്‌പേരും വരും എന്നതിനാലാണ്.
സാക്ഷര കേരളം സാമൂഹ്യപ്രതിബദ്ധതയുള്ള നാടായില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുളിലാണ്ടുപോകും.
















