കഴിഞ്ഞകാല ബജറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശനിക്ഷേപത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കും ഒക്കെയാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഈ ബജറ്റ് സാമൂഹ്യ കാര്‍ഷിക ഗ്രാമീണമേഖല, ചെറുകിട ഭവനനിര്‍മ്മാണമേഖല എന്നിവയ്‌ക്ക് ഊന്നല്‍ കൊടുക്കുന്നു.
ഡിസംബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നയപരിപാടികളുടെ തുടര്‍ച്ചയായി ഈ ബജറ്റിനെ കാണാം. ഡിമോണിറ്റെസേഷന്‍ ഏല്‍പ്പിച്ച ബുദ്ധിമുട്ടുകള്‍ വളരെ ചുരുങ്ങിയകാലംകൊണ്ട് പിടിച്ചുനിര്‍ത്തി 2017-18 വര്‍ഷം ഉയര്‍ന്ന വളര്‍ച്ച നേടിയെടുക്കത്തക്ക പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിലുള്ളത്. ബജറ്റിന്റെ സൂക്ഷ്മ അവലോകനത്തില്‍ ഇത് കാണാനാകും.
കഴിഞ്ഞകാല ബജറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശനിക്ഷേപത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കും ഒക്കെയാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഈ ബജറ്റ് സാമൂഹ്യ കാര്‍ഷിക ഗ്രാമീണമേഖല, ചെറുകിട ഭവനനിര്‍മ്മാണമേഖല എന്നിവയ്‌ക്ക് ഊന്നല്‍ കൊടുക്കുന്നു. സാധാരണക്കാര്‍ക്ക് അവരുടെ ക്രയവിക്രയശേഷി വര്‍ദ്ധിപ്പിച്ച് സമ്പദ്ഘടനയുടെ നഷ്ടപ്പെട്ട ഓജസും വീണ്ടെടുത്ത് മുന്നേറാനാകും.
ഇന്ത്യന്‍ സമ്പദ്ഘടനയെന്നാല്‍ 96 ശതമാനം വരുന്ന അസംഘടിതമേഖലയാണെന്ന് തിരിച്ചറിയുന്ന വിഭവ വിന്യാസം. അതാണ് ഇവിടെ നടക്കാന്‍ പോകുന്നത്. പല നല്ല ലക്ഷ്യങ്ങളുമുള്ള ബജറ്റ് എന്നുപറയുമ്പോള്‍ തന്നെ അടിസ്ഥാനമേഖലയ്‌ക്ക് കൊടുത്തിരിക്കുന്ന ഊന്നല്‍ ശക്തമാണ്.
എന്നാല്‍ റെയില്‍വേക്ക് മാറ്റിവച്ചിരിക്കുന്ന 1,37,000 കോടി രൂപ ഒന്നുമല്ല എന്നുപറയേണ്ടിവരും. റെയില്‍വേയുടെ കോച്ചുകളും ട്രാക്കുകളും കാലാഹരണപ്പെട്ടതാണെന്ന് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിലുണ്ട്. ഇവ പുതുക്കേണ്ടത് വലിയ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. കറുകുറ്റി റെയില്‍ അപകടം മുതല്‍ രാജ്യത്തുടനീളം ഉണ്ടായ അപകടങ്ങള്‍ ട്രാക്കിന്റെയും കോച്ചുകളുടെയും ദുരവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. റെയില്‍വേയെ ശാക്തീകരിക്കാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്.
ഈ ബജറ്റ് സ്ത്രീവിരുദ്ധ ബജറ്റ് അല്ലെങ്കിലും വനിതാ ബജറ്റ് (ജന്റര്‍ ബജറ്റ്) എന്നത് അപ്രത്യക്ഷമായിരിക്കുന്നു. ‘യുഎന്‍വിമന്‍’ പോലുള്ള അന്താരാഷ്‌ട്ര സംഘടനകള്‍ ജന്റര്‍ ബജറ്റിംഗിന്റെ ആവശ്യകത ഊന്നിപറയുകയും മറ്റ് രാജ്യങ്ങള്‍ അത് പിന്‍തുടരുകയും ചെയ്യുമ്പോള്‍ ആര്‍ഷഭാരത സംസ്‌കാരം പിന്‍തുടരുന്ന ഭാരത സര്‍ക്കാര്‍ എന്തുകൊണ്ട് അത് വേണ്ടെന്നുവച്ചു. വളരെ ചെറിയ പരാമര്‍ശം കൊണ്ട് 48 ശതമാനം വരുന്ന ഭാരത സ്ത്രീകളെ പാര്‍ശ്വവത്കരിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
(പ്രശസ്ത സാമ്പത്തിക വിദഗ്ധയാണ് ലേഖിക)
















