കണ്ണൂര്‍: ജില്ലയില്‍ വരള്‍ച്ചയുടെ ഭാഗമായുണ്ടാകുന്ന ജലക്ഷാമം നേരിടുന്നതിനായി 1193 കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയായതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. നിലവില്‍ 355 വാട്ടര്‍ കിയോസ്‌ക്കുകള്‍ ജില്ലയില്‍ സ്ഥാപിച്ചിട്ടുണ്ട്. പുതുതായി 838 കിയോസ്‌ക്കുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശയാണ് തയ്യാറാക്കി സര്‍കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത്. ജലഅതോറിറ്റിയുടെ ജലവിതരണ പദ്ധതിയോ കിയോസ്‌ക്കുകളോ ഇല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഇതിനായി ടാങ്കര്‍ ലോറികള്‍ക്കായി ക്വട്ടേഷന്‍ ഉടന്‍ വിളിക്കും. ടാങ്കറുകളില്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാനും തീരുമാനമുണ്ട്.
ഓരോ വില്ലേജിലും 15-20 സ്വകാര്യ കുടിവെള്ള സ്രോതസ്സുകള്‍ കെണ്ടത്തിയിട്ടുണ്ട്. ഇതിലെ വെള്ളം പരിശോധിച്ച് ശുദ്ധത ഉറപ്പാക്കിയായിരിക്കും വിതരണം. ഭൂഗര്‍ഭ ജല വകുപ്പിന്റെ കീഴില്‍ 587 കുഴല്‍ക്കിണര്‍ ഹാന്റ്‌പൈപ്പ് അറ്റകുറ്റപ്പണിക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തിയായി. ഒരാഴ്ചക്കകം പ്രവൃത്തി പൂര്‍ത്തിയാക്കും.
ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 427 തോട് ശുചീകരിച്ചിട്ടുണ്ട്. 406 താല്‍ക്കാലിക തടയണകളും നിര്‍മിച്ചു. മരം, മണ്ണ്-മണല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തടയണകള്‍ നിര്‍മിച്ചത്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി 42 കുളം നിര്‍മിക്കാനും കഴിഞ്ഞു. ജില്ലയിലാകെ 1.69 ലക്ഷം മഴക്കുഴികളും പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കി. ജനപങ്കാളിത്തത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും കലക്ടര്‍ പറഞ്ഞു. വരള്‍ച്ചയെത്തുടര്‍ന്ന് ജില്ലയില്‍ 27.5 ലക്ഷം രൂപയുടെ വിളനാശമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. 108 ഹെക്ടറില്‍ നെല്‍കൃഷി പൂര്‍ണമായി നശിച്ചു. 573 ഹെക്ടറിലെ കൃഷിക്ക് ഭാഗികമായും നാശമുണ്ടായി.
















