കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെ ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സമരം ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ 17 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക്ക് എബ്ലോക്കിലെ സെക്ഷന്‍ ഓഫീസര്‍ പ്രഭാത് കുമാറിനെ യാതൊരു കാരണവുമില്ലാതെ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ സെക്ഷനുമായി ബന്ധപ്പെട്ട നോട്ടുവെച്ചില്ലെന്ന് ആരോപിച്ചാണ് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദ്ദേശമുണ്ടെങ്കില്‍ മാത്രമെ നോട്ട് നല്‍കേണ്ടതുളളുവെന്നിരിക്കെ ഇത്തരമൊരു നിര്‍ദ്ദേശം ഇല്ലായെന്നിരിക്കെ ഇതിന്റെ പേരില്‍ പ്രഭാത് കുമാറിനെ സസ്‌പെന്റ് ചെയ്തത് രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് യൂനിയന്‍ നേതാക്കളും പ്രഭാത് കുമാറും പറയുന്നു. സിന്‍ഡിക്കേറ്റിനെ രാഷ്‌ട്രീയവല്‍ക്കരിച്ച് സിപിഎം നേതാവ് എം.പ്രകാശന്റെ നേതൃത്വത്തില്‍ സര്‍വ്വകാലാശലയില്‍ ഇടത് അനുകൂല സംഘടനാ നേതാക്കള്‍ ഇതര യൂനിയനില്‍പ്പെട്ടവരെ പീഢിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമാണ് അകാരണമായി പ്രഭാത് കുമാറിനെ സസ്‌പെന്റ് ചെയ്തതെന്നും യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
3600 ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്റെ കൗണ്ടര്‍ ഫയല്‍ നഷ്ടപ്പെടാന്‍ കാരണക്കാരായ ഇടത് യൂനിയനില്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാവാതിരുന്ന സിന്‍ഡിക്കേറ്റ് ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ യൂനിയനുകളില്‍പ്പെട്ട ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ ഉള്‍പ്പെടെ സിന്‍ഡിക്കേറ്റും ഇടത് സംഘടനകളും ബ്ലാക്ക്‌മെയില്‍ ചെയ്ത് രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും ഇവര്‍ പറഞ്ഞു. സസ്‌പെന്‍ഷനിലായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രഭാത് കുമാര്‍ തന്നെ അന്യായമായി സസ്‌പെന്‍ഡ് ചെയ്ത സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കേരള സര്‍വ്വീസ് റൂള്‍സിലും കണ്ണൂര്‍ സര്‍വ്വകാലാശാല സ്റ്റാറ്റിയൂട്ടുകളിലും പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും രാഷ്‌ട്രീയ പകപോക്കലും ജാതി ചിന്തയും നിറഞ്ഞ സിന്‍ഡഡിക്കേറ്റ് മ്ലേച്ഛമായ തീരുമാനമാണ് എടുത്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ ഇടത് അധ്യാപക സംഘടനാ നേതാവും സിന്‍ഡിക്കേറ്റ് അംഗവുമായ എം.നിഷാന്ത് എന്നയാള്‍ക്കെതിരെ സര്‍വ്വകാലാശാല കാമ്പസില്‍വെച്ച് ജാതിപേര് വിളിച്ചാക്ഷേപിച്ചത് സംബന്ധിച്ച് പ്രഭാത് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സംബന്ധിച്ച് ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും പ്രഭാത് ജന്മഭൂമിയോട് പറഞ്ഞു.
പ്രഭാത് കുമാറിനെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ജീവനക്കാര്‍ 18 മുതല്‍ നിസ്സഹരണ സമരം നടത്തി വരികയായിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ യാതൊരു ചര്‍ച്ചയ്‌ക്കും സിന്‍ഡിക്കേറ്റോ വൈസ്ചാന്‍സിലര്‍ ഉള്‍പ്പെടെയുളളവരോ തയ്യാറാവാത്തതിനെ തുടര്‍ന്ന് 30ാം തീയ്യതി മുതല്‍ സര്‍വ്വകലാശാലയുടെ മുഖ്യ കവാടത്തിനു മുന്നില്‍ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ധര്‍ണ്ണ സമരം നടത്തി വരികയാണ്. അഡ്മിനിസ്‌ട്രേറ്റിവ്-അക്കാദമിക്ക് വകുപ്പുകളിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് ഭാഗികമായി നിലച്ചിരിക്കുകയാണ്. പരീക്ഷ സമയം അടുത്തിരിക്കുകയും പല പരീക്ഷകളും നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ ജീവനക്കാരുടെ സമരം പരീക്ഷകളുടെ നടത്തിപ്പിനെയുള്‍പ്പെടെ ബാധിക്കുന്ന സ്ഥിതിയാണ്. പരീക്ഷകള്‍ പലതും മാറ്റിവെയ്‌ക്കാനുളള നീക്കത്തിലാണ് അധികൃതര്‍. സമരം നടത്തുന്ന ജീവനക്കാരാവട്ടെ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാനുളള തീരുമാനത്തിലാണ്.
















