തിരുവനന്തപുരം: എമര്‍ജിംഗ് കേരള നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന പരാതിയിന്മേല് വിജിലന്‍സ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരാതിക്കാരന്. എമര്‍ജിംഗ് കേരള പദ്ധതിയെക്കുറിച്ചല്ല മറിച്ച് അതിന്റെ വിളംബരമറിയിച്ച് പരസ്യത്തിനും മറ്റുമായി മൂന്നുകോടിരൂപ ചെലവഴിച്ചതിലാണ് അഴിമതി നടന്നിരിക്കുന്നതെന്നും പരാതിക്കാരനായ പായ്ച്ചിറ നവാസ് വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കേസ് പരിഗണിക്കവെയാണ് പരാതിക്കാരന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എമര്‍ജിംഗ് കേരള പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതായി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചു.
എന്നാല്‍ പരാതിക്കാരന് ഉന്നയിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ലീഗല്‍ അഡൈ്വസറുടെ മറുപടി. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്.
എമര്‍ജിംഗ് കേരളയുടെ പരസ്യപ്രചാരണത്തിനും മറ്റുമായി 11 കോടിരൂപ രണ്ട് ഈവന്റ് മാനേജ്മെന്റുകള്‍ക്കായി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. യാതൊരുവിധ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ വ്യവസായവകുപ്പ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന് മുന്‍കൈയ്യെടുത്ത് സ്വകാര്യ ഏജന്‍സികളെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
കുര്യനെക്കൂടാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെഎസ്ഐഡിസി എംഡി, കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈവന്‍മാനേജ്മെന്റ് കമ്പനികള്‍ എന്നിവരെ പ്രതികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജിക്കാരന്റെ വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് ഫെബ്രുവരി 10 ലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: