കൊല്ലം: അഭിഭാഷകര്‍ക്ക് സ്വന്തം തര്‍ക്കം പരിഹരിക്കാനാവാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഇന്‍ഡ്യന്‍ അസോസിയേഷന് ഓഫ് ലായേഴ്സിന്റെ കേരള ചാപ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ എന്ത് നടക്കുന്നുവെന്നറിയേണ്ടത് ജനങ്ങളുടെ അവകാശമാണ്. മാധ്യമപ്രവര്‍ത്തകരെ അതിനനുവദിക്കണം. പരിമിതമായ നിയന്ത്രണങ്ങള്‍ കോടതികളില്‍ ഏര്‍പ്പെടുത്തുന്നത് മനസ്സിലാക്കാം. പക്ഷേ പരിപൂര്‍ണ്ണ നിസ്സഹകരണവും ശത്രുതയും അഭിഭാഷകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അനന്തമായി നീളുന്നത് ദു:ഖകരമാണ്. മാധ്യമങ്ങളുടെ കേസുകള്‍ വാദിക്കാന്‍ പോലും വിസമ്മതിക്കുന്ന രീതിയിലേക്ക് അത് വഷളായിരിക്കുന്നു. ജനാധിപത്യത്തിന്റെ സംരക്ഷകരായ നിയമരംഗം തന്നെ ഇത് പരിഹരിക്കാന്‍ മുന്നോട്ടുവരേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.
ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമല്ല, സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമവും മാധ്യമപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനം തന്നെയാണ്. അതില്ലാതെ രണ്ടിനും നിലനില്‍പ്പുമില്ല. കോടതികളില്‍ ന്യായമായ എന്തെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പിന്നെയും മനസ്സിലാക്കാം.
എന്നാല്‍ മാധ്യമങ്ങളോടുള്ള തികഞ്ഞ നിസ്സഹകരണവും ശത്രുതയും അഭിഭാഷകര്‍ കൈക്കൊള്ളേണ്ട ജനാധിപത്യമര്യാദയ്ക്ക് ചേര്‍ന്നതല്ല. ജനങ്ങളുടെ പല തര്‍ക്കങ്ങളും മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കുന്ന അഭിഭാഷകര്‍ക്ക് അവരുള്‍പ്പെട്ട ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും സമൂഹം നമ്മെ വീക്ഷിക്കുന്നു എന്നത് മറക്കരുതെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
മാധ്യമ-അഭിഭാഷക തര്‍ക്കം പരിഹരിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോടിയായി എട്ടോളം മാധ്യമപ്രമുഖരുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തി. ഇനി ഹൈക്കോടതി ജഡ്ജിമാരുടെ സംഘടനയുമായും ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും ചര്‍ച്ച നടത്തും.
ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നുകൊടുക്കണമെന്നാണ് തന്റെ അഭിപ്രായം. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ പാടില്ലന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.ജി.എസ്. ജയലാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജ വിജയരാഘവന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: