തിരുവനന്തപുരം: ലോ അക്കാദമി മനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥി സമരം ആരംഭിച്ച് 18 ദിവസം പിന്നിട്ടു. എസ്എഫ്‌ഐ അടക്കം സമരത്തില്‍ സജീവമാണെങ്കിലും സിപിഎം കണ്ടഭാവം നടിച്ചില്ല. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നേരത്തെ സമര പന്തലിലെത്തി പിന്തുണ നല്‍കിയിരുന്നു.
പ്രിന്‍സിപ്പള്‍ ലക്ഷ്മിനായരുടെ തോന്ന്യാസങ്ങളെ തുറന്നെതിര്‍ത്ത വിഎസ് അക്കാദമിക്ക് സൗജന്യമായി നല്‍കിയ ഭൂമി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥിസമരത്തിന് പിന്തുണയുമായി ബിജെപി നേതാവ് വി. മുരളീധരന്‍ ആരംഭിച്ച 48 മണിക്കൂര്‍ സത്യാഗ്രഹം അനിശ്ചിതകാലത്തേക്കാക്കിയതോടെ സമരമുഖം സജീവമായി. സിപിഐ, കോണ്‍ഗ്രസ് നേതാക്കളും സമരത്തോടനുഭാവം പ്രകടിപ്പിച്ചു. എബിവിപി, കെഎസ്‌യു, എഐഎസ്എഫ് വിദ്യാര്‍ത്ഥി സംഘടനകളും സജീവ സമരത്തിലാണ്.
സമരം പൊളിക്കാന്‍ ഡിവൈഎഫ്‌ഐ അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞെങ്കിലും അത് വിജയിച്ചില്ല. ഇതിനിടയില്‍ കേരള യൂണിവേഴ്‌സിറ്റി പ്രശ്‌നം പരിഹരിക്കാന്‍ ഉപസമിതിയെ നിശ്ചയിച്ചു. ശുപാര്‍ശകളൊന്നും നല്‍കാതെ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് മുന്‍തൂക്കമുള്ള ഉപസമിതി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം ഗുരുതരമാണെന്ന് റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.
ഇതിനിടയിലാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരമുഖത്തെത്തുന്നത്. ആദ്യം അദ്ദേഹം പറഞ്ഞത് ‘ഭൂമി പ്രശ്‌നം ഇപ്പോള്‍ ഉദിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ ആരോപണം പ്രിന്‍സിപ്പളിനെതിരെയാണ്. അത് പരിഹരിക്കപ്പെടണം’ അതോടൊപ്പം ബിജെപി പ്രശ്‌നം രാഷ്‌ട്രീയവല്‍ക്കരിച്ചു. ഭൂമി പ്രശ്‌നം ഉന്നയിച്ച് മാധ്യമങ്ങള്‍ പ്രശ്‌നം കുളമാക്കരുതെന്ന നിര്‍ദ്ദേശവും.
ഇതില്‍നിന്നും ഒരുകാര്യം വ്യക്തം. കോടിയേരിയെത്തിയത് ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’യ്‌ക്കാണെന്നാണ്. അക്കാദമി മാനേജ്‌മെന്റിനോട് മറ്റ് രാഷ്‌ട്രീയനേതാക്കളെക്കാള്‍ കടപ്പാട് കോടിയേരിക്കുണ്ട്. പഠിക്കുമ്പോള്‍ തമ്മിലടിയും ക്രിമിനല്‍ കേസില്‍ പ്രതിയുമെല്ലാമായ മകന് നിയമബിരുദം നല്‍കി ഉന്നത പദവിക്കര്‍ഹനാക്കിയതിലുള്ള കടം വീട്ടല്‍.
മാനേജ്‌മെന്റിന്റെ കൈവശമുള്ള 13 ഏക്കര്‍ഭൂമി സംരക്ഷിക്കണം. സ്ഥാപനം നിലനില്‍ക്കണം. പാര്‍ട്ടികുടുംബത്തിന് മനഃപ്രയാസം ഉണ്ടാക്കരുത്. സമരക്കാര്‍ ഭൂമിപ്രശ്‌നം ഉപേക്ഷിക്കണം എന്നെല്ലാമുള്ള ഉപദേശവും നിര്‍ദ്ദേശവും പറയാതെ പറഞ്ഞാണ് കോടിയേരി സമരമുഖത്തുനിന്നും തടിയൂരിയത്.
ഇതോടെ എസ്എഫ്‌ഐ മുദ്രാവാക്യം വിഴുങ്ങുമെന്നും സമരത്തിന്റെ മുനയൊടിയുമെന്നെല്ലാമാണ് കോടിയേരിയും സിപിഎമ്മും കണക്കു കൂട്ടുന്നത്. എന്നാല്‍ പ്രശ്‌നം സംസ്ഥാനത്തും ഒതുങ്ങാത്ത അവസ്ഥയിലെത്തി. പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്നും ലക്ഷ്മിനായരെ തത്കാലം മാറ്റിനിര്‍ത്തി പ്രശ്‌നം ഒതുക്കാനാവുമോ എന്നതാണ് ഇപ്പോഴത്തെ ആലോചന. അതും നടക്കില്ലെന്ന സൂചനയാണുയരുന്നത്.
അതേസമയം സിന്‍ഡിക്കേറ്റ് വോട്ടെടുപ്പിലൂടെ പ്രശ്‌നം സര്‍ക്കാരിലേക്ക് വിട്ടു. സര്‍ക്കാര്‍ തീരുമാനത്തിലൂടെ കോടിയേരിയുടെ മനസ്സിലിരിപ്പാകും പുറത്തുവരിക. ഗവര്‍ണറുടെ നിലപാടാണ് ഇനി അറിയാനുള്ളത്. ഗവര്‍ണര്‍ വൈസ് ചാന്‍സിലറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
















