തൃശൂര്‍: ചിമ്മിനിഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടിട്ടും അനാവശ്യമായി തടയണകളും മറ്റു തടസ്സങ്ങളും സൃഷ്ടിച്ച് വെള്ളം പാഴാക്കുന്നതിനെത്തുടര്‍ന്ന് 2000 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷിക്ക് വെള്ളം കിട്ടാത്ത സാഹചര്യമാണെന്ന് കോള്‍ കര്‍ഷകര്‍. വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുന്ന എല്ലാ തടയണകളും മറ്റ് തടസ്സങ്ങളും തീര്‍ത്ത് പാടത്ത് വെള്ളമെത്തിക്കുന്നതിനായി കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങാന്‍ തീരുമാനം.
ചിമ്മിനി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് ആശ്വാസമാണെങ്കിലും ഒരാവശ്യവുമില്ലാതെ നെല്ല് കൊയ്തെടുത്ത സ്ഥലങ്ങളിലേക്ക്പോലും വെള്ളം തിരിച്ചുകൊണ്ടുപോകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവിടങ്ങളില്‍ താറാവുകള്ക്കുവേണ്ടിയും മറ്റുമാണ് വെള്ളം തിരിച്ചുവിടുന്നത്. അന്തിക്കാട് ഭാഗത്ത് ഇത്തരത്തില്‍ വെറുതെ വെള്ളം തിരിച്ചുവിട്ടിരിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. തടയണകളും തടസ്സങ്ങളും താണ്ടി 60 കിലോമീറ്റര്‍ പിന്നിട്ടുവേണം കോള്‍ പാടങ്ങളിലേക്ക് വെള്ളമെത്താന്‍. ഇങ്ങനെ നോക്കിയിരുന്നാല്‍ വെള്ളമെത്തുമ്പോഴേക്കും നെല്‍കൃഷി ഉണങ്ങി നശിക്കുന്ന സാഹചര്യമാണ്.
ഇതിനാലാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ നേരിട്ട് തടസ്സങ്ങള്‍ നീക്കാന്‍ രംഗത്തിറങ്ങുന്നത്. വെള്ളം കൃഷി സ്ഥലങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് നോക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരുടെ നേതൃത്വത്തില്‍ തന്നെയാണ് ചണ്ടിയും നീക്കം ചെയ്തത്. വായ്പയെടുത്തതും സ്വര്‍ണം പണയം വെച്ചുമൊക്കെ കൃഷിയിറക്കിയവര്‍ വെള്ളംകിട്ടാതെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നതോടെ ആത്മഹത്യയുടെ വക്കിലേക്കാണ് എത്തിനില്‍ക്കുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കളക്ടറും കര്‍ഷകരുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കി നടപടികളെടുക്കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നതെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: