Categories: Thrissur

ചിരിയുടെ തമ്പുരാന് ഓര്‍മ്മകളുടെ ശ്രാദ്ധം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവില്വാമല: മലയാള സാഹിത്യത്തിലെ ചിരിയുടെ തമ്പുരാന് ഓര്‍മ്മകളുടെ ശ്രാദ്ധം. നാണ്വാരുടെ ചിരികളില്‍ ഒളിപ്പിച്ച ആക്ഷേപഹാസ്യത്തിന്റെ കരുത്തുമായി മലയാള രചനാ ലോകത്ത് നിറഞ്ഞ ജീനിയസ് വികഎന്റെ പതിമൂന്നാം ചരമ വാര്‍ഷികമായിരുന്നു ഇന്നലെ.

പരിഹാസത്തിലൂടെ മനുഷ്യമനസ്സിനെ മാറ്റിയെടുക്കാനുള്ള പുനര്‍ജ്ജനി നൂഴലാണ് വി.കെ.എന്‍. സാഹിത്യമെന്ന് പ്രൊഫ.വി.സുകുമാരന്‍ പറഞ്ഞു. വി.കെ.എന്‍.അനുസ്മരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ.എന്‍.-ന്റെ കൃതികള്‍ വ്യാഖ്യാനത്തിന് വിധേയമാക്കാന്‍ സാധിക്കുന്നതല്ല.

അദ്ദേഹത്തിന്റെ രചനകളെ നിരൂപണം ചെയ്യാനുള്ള കെല്‍പ്പ് മലയാളത്തിലെ നിരൂപകലോകത്ത് ആര്‍ക്കുമില്ല. അക്കാദമികമായ വിമര്‍ശനത്തിന്റെ മാനദണ്ഡങ്ങള്‍കൊണ്ട് അളന്നെടുക്കാവുന്നതല്ല അത്. മലയാളത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ മാത്രമല്ല, ഇന്ദ്രപ്രസ്ഥത്തിലും അതിനുമപ്പുറവും അദ്ദേഹത്തിന്റെ ചരിത്രഭാവനകള്‍ വിഹരിച്ചു. സോക്രട്ടീസിന്റെ ചിരിയുടെ അഗാധമായ അര്‍ത്ഥങ്ങളിലേയ്‌ക്ക് മലയാളിയെ ഉണര്‍ത്തിയ മഹാപ്രതിഭയാണ് അദ്ദേഹമെന്നും പ്രൊഫ.വി.സുകുമാരന്‍ പറഞ്ഞു.

തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍.മണി അധ്യക്ഷതവഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാര്‍, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു സുരേഷ്, പി.എ.ദിവാകരന്‍, വി.കെ.കെ.രമേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കുമാരന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഉമാശങ്കര്‍, വി.കെ.എന്‍.സ്മാരകസമിതി അംഗം എന്‍.രാംകുമാര്‍, വെങ്കിച്ചന്‍സ്വാമി സ്മാരകം പ്രസിഡണ്ട് കണ്ണന്‍നായര്‍, അപ്പുക്കുട്ടിപ്പൊതുവാള്‍ സ്മാരകം പ്രസിഡണ്ട് ഗോപി എന്‍.പൊതുവാള്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ നടന്ന പുഷ്പാര്‍ച്ചയില്‍ വി.കെ.എന്‍-ന്റെ പത്‌നി വേദവതിയമ്മ, ടി.ആര്‍.അജയന്‍, ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ്, എന്‍.പി.വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts