പാരമ്പര്യ കലകളോട് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടകര്‍ നീതിപുലര്‍ത്തിയില്ലെന്നാണ് പൈങ്കുളം നാരായണ ചാക്യാരുടെ വിലയിരുത്തല്‍. പരമ്പരാഗത കലാരൂപങ്ങള്‍ക്ക് വേദി അനുവദിച്ചതുമുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് ഗ്രീന്‍ റൂം ഒരുക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇതു കാണാമെന്ന് പൈങ്കുളം ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. യുനസ്‌കോ അംഗീകരിച്ച കൂടിയാട്ടത്തിനും കേരളത്തിന്റെ സ്വന്തം കലാരൂപം കഥകളിക്കും അനുവദിച്ചിരുന്ന വേദികള്‍ എടുത്തു നോക്കിയാല്‍ ഇതു വ്യക്തമാകും. അനുവദിച്ച വേദികളില്‍ തന്നെ അതത് കലാരൂപങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുമില്ല. ഒരു വേദി എതെങ്കിലും മത്സരത്തിനായി തെരഞ്ഞെടുക്കുന്നതിന് മുമ്പ് അതത് മേഖലകളിലെ വിദഗ്‌ദ്ധരുമായി ആലോചിച്ച് തീരുമാനമെടുത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. കഥകളിയും കൂടിയാട്ടവും പോലുള്ള കലാരൂപങ്ങള്‍ക്ക് പ്രധാന വേദികള്‍ തന്നെ അനുവദിക്കാന്‍ സംഘാടകര്‍ തയ്യാറാകണം. ഇത്തരം കലാരൂപങ്ങള്‍ ആളുകള്‍ക്ക് കാണാനും ആസ്വദിക്കാനുമുള്ള അവസരമൊരുക്കുകയാണ് സംഘാടകര്‍ ചെയ്യേണ്ടതെന്നും പൈങ്കുളം പറയുന്നു. വിധി നിര്‍ണ്ണയത്തിലെ അപാകതകള്‍ ഇത്തരം ഇനങ്ങളിലും അപ്പീലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു.
















