കോഴിക്കോട്: കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അവഗണിക്കാനാവാത്ത സ്ഥാനമാണുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ ഭാഗമായി പുതുതായി ആരംഭിച്ച ഉദര-കരള്‍ രോഗ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനങ്ങള്‍ കടന്നെത്താത്ത മേഖലകളിലും സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം സഹകരണ പ്രസ്ഥാനങ്ങളും പൊതുജന സേവനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ആരോഗ്യ രംഗത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി സ്ഥാപനങ്ങളോട് കിടപിടിക്കുന്ന സഹകരണ ആശുപത്രികളുണ്ട്. കുറഞ്ഞ ചെലവില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ സഹായിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ ആശുപത്രി പ്രസിഡണ്ട് എം.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വ്വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.കെ രാഘവന് എം.പി, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എം.കെ മുനീര്‍, വി.കെ.സി മമ്മദ്കോയ, പി.ടി.എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: