മങ്കൊമ്പ്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചതിനെത്തുടര്‍ന്നു ജലാശയങ്ങളിലെ ഒഴുക്കു നിലച്ചതോടെ കുട്ടനാട്ടില്‍ പോളശല്യം രൂക്ഷമായി. നെല്‍ക്കര്‍ഷകരെയാണ് ഏറെ ദോഷകരമായി ബാധിക്കുക. പോളനിറഞ്ഞ തോടുകളിലും ആറുകളിലും വാഹനഗതാഗതം അസാധ്യമായിരിക്കുകയാണ്.
ഇതുമൂലം കൃഷിപണികള്‍ക്കായി കായല്‍നിലങ്ങളിലേക്ക് പോകുവാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. പുഞ്ചക്കൃഷിയിറക്കിയിരിക്കുന്ന കായലുകളില്‍ രണ്ടും മൂന്നും വളമിടിച്ചില്‍, നടിച്ചില്‍, തുടങ്ങിയ പണികളുടെ സമയമാണ്. പോളശല്യത്തെത്തുടര്‍ന്നു വളവുമായി വള്ളങ്ങളില്‍ കായലുകളിലേക്കു പോകാനാകാത്ത സാഹചര്യമാണുള്ളത്.
നേരത്തെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമനുസരിച്ചു പോളകള്‍ ചിതറിയൊഴുകിയിരുന്നതിനാല്‍ ഒരു പരിധി വരെ ഗതാഗതം സാധ്യമായിരുന്നു. ഒഴുക്കു നിലച്ചതോടെ പോളകള്‍ ചില പ്രത്യേക പ്രദേശങ്ങളില്‍മാത്രം തിങ്ങി ഗതാഗതം അസാധ്യമായിരിക്കുകയാണ്.
ആറുകളിലുള്ളതിലും അധികമായി തോടുകളിലാണ് ഗതാഗതതടസം രൂക്ഷമായിരിക്കുന്നത്. കാവാലം–കൈനടി, പുളിങ്കുന്ന്–കാവാലം പുത്തന്‍തോട് എന്നിവിടങ്ങളിലാണ് കര്‍ഷകകര്‍ ഏറ്റവുമധികം ദുരിതം നേരിടുന്നത്.
ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള കായല്‍നിലങ്ങളായ ഇ, ഐ, എച്ച്, ബ്ലോക്കുകള്‍, മാരാന്‍ കായല്‍, രാജരാമപുരം, ഒമ്പതിനായിരം, ജഡ്ജി ആറായിരം എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് കാവാലം–കൈനടി തോടു വഴിയാണ് കൃഷിയാവശ്യങ്ങള്‍ക്കായി പോകേണ്ടത്.
കായല്‍നിലങ്ങളിലേക്ക് ബോട്ടുസര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികളും വള്ളങ്ങളിലാണ് യാത്ര ചെയ്യേണ്ടത്. കൈനടി തോട്ടില്‍ ഗതാതതം പ്രയാസകരമായതിനാല്‍ ഇപ്പോള്‍ ലിസ്യുവഴി ചുറ്റിക്കറങ്ങിയാണ് കായലുകളിലേക്കുള്ള യാത്ര.
പതിവിലും അഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതിനാല്‍ രാവിലെ ഏഴിനു പുറപ്പെട്ടാല്‍ പന്ത്രണ്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് പണികഴിഞ്ഞ് വീട്ടിലെത്തുന്നത്. ഇക്കാരണത്താല്‍ കൃഷിപ്പണികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. പുളിങ്കുന്ന് കാവാലം പുത്തന്‍തോട്ടിലെ അവസ്ഥയും ഇതുതന്നെയാണ്. രണ്ടാഴ്ചമുമ്പ് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം പോളവാരല്‍ ആരംഭിച്ചങ്കിലും പാതിവഴിയില്‍ പോലുമെത്താതെ നിലച്ചു.
















