വിദ്യാഭ്യാസത്തെക്കുറിച്ചും, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും പലരീതിയിലുള്ള വിമര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികള്‍ തമ്മില്‍, അധ്യാപകര്‍ തമ്മില്‍ ഇങ്ങനെ പലതലങ്ങളിലാണ് പ്രശ്‌നങ്ങള്‍. രാഷ്‌ട്രീയമോ, വ്യക്ത്യാധിഷ്ഠിത മത്സരങ്ങളോ ആവാം അതിനൊക്കെ നിദാനം. ഇത്തരം സംഭവപരമ്പരകള്‍ക്ക് കടിഞ്ഞാണിടാനായിട്ട്, കോടതി വിധികളും അതനുസരിച്ചുള്ള സംവിധാനങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍സൂചിപ്പിച്ച രീതിയിലുള്ള ദുസ്സഹമായ സ്ഥിതിവിശേഷം നിലനില്‍ക്കാനുള്ള കാരണമെന്ത്?
ഇതെഴുതാനുള്ള പ്രേരണ മറ്റൊന്നുമല്ല, ഇന്ന് കേരളത്തിലും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം) നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ‘റാഗിങ്’ എന്ന ആഭാസത്തരത്തിന്, പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു നിയന്ത്രണങ്ങളും ഉണ്ടെന്ന് തോന്നുന്നില്ല. ഈയിടെ നാട്ടകം ഗവണ്‍മെന്റ് പൊളിടെക്‌നിക് ഉള്‍പ്പെടെയുള്ള, കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന റാഗിങ് ആഭാസത്തരങ്ങള്‍ സംസ്‌കൃത സമൂഹത്തിന് അപമാനമാണ്. ഇവയില്‍ മിക്കതും പുറംലോകം അറിയുന്നില്ല എന്നതും ആശങ്കാജനകമാണ്. മിക്കവാറും സംഭവങ്ങള്‍, സമ്പത്തിന്റെ ബലത്തിലോ, രാഷ്‌ട്രീയബലത്തിലോ, ഭയത്തിന്റെ മറവിലോ, മൂടിവയ്‌ക്കപ്പെടുന്നു. ഇത്തരം അനീതികളെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെത്തന്നെ, എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു? ഇക്കാര്യം പരിഗണിക്കുമ്പോള്‍ സ്ഥാപനാധികാരികളും ഇതിന് നേതൃത്വം കൊടുക്കുന്നു. വിദ്യാര്‍ത്ഥികളും പൂര്‍ണമായും ഉത്തരവാദികളാണ്. എന്നാല്‍ അവര്‍ മാത്രമാണോ? ഭരണാധികാരികള്‍ക്കും ഇതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ രക്ഷിതാക്കളോ?
കേരളത്തിന്റെ കുറെക്കാലമായുള്ള സാമൂഹ്യ പശ്ചാത്തലത്തില്‍, ഓരോ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ ഉത്തരവാദികളാണ്. വെറും പ്രൊഫഷണലിസത്തിന് വേണ്ടിയാണ് വിദ്യാഭാസമെന്നും, തന്റെ മക്കളെ അതനുസരിച്ച് (കുട്ടികള്‍ക്ക് സ്വയം നിര്‍ണയാവകാശം ഇല്ലാതെ) പഠിപ്പിക്കണമെന്നുള്ള ദുരഭിമാനത്തോടെയുള്ള ആഗ്രഹവുമാണ് അവരെ നയിക്കുന്നത്. ഈ പ്രവണത വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന (വെള്ളക്കോളര്‍ ജോലിയുള്ള)വരുടെ ഇടയിലാണ് കൂടുതല്‍. ഒരുപക്ഷേ, റാഗിങ്ങിന് നേതൃത്വംകൊടുക്കുന്ന നല്ലൊരു വിഭാഗം കുട്ടിളും അവരുടെ താല്‍പ്പര്യത്തിനാവില്ല, വിദ്യാഭ്യാസമേഖല തെരഞ്ഞെടുക്കുന്നത്, രക്ഷകര്‍ത്താക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രമായിരിക്കും. അങ്ങനെ, സ്വന്തം, ബുദ്ധിക്കും, യുക്തിക്കും നിരക്കാത്ത സാഹചര്യങ്ങളില്‍ ചെന്നുപെട്ട്, മദ്യത്തിനും മയക്കുമരുന്നിനും മറ്റ് കൂട്ടുകൂടലുകള്‍ക്കും വശംവദരാകുന്നു; വീട്ടുകാരോടൊ, സമൂഹത്തിനോടൊ, സ്വന്തമായിട്ടോ യാതൊരു പ്രതിബദ്ധതയുമില്ലാതാകുന്നു. ഇവയെല്ലാം എന്ത് തോന്ന്യാസത്തിലേക്കും അവരെ നയിക്കുന്നു. മറ്റൊരു കാരണം രാഷ്‌ട്രീയത്തിന്റെ അതിപ്രസരമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വേണ്ടിവന്നാല്‍ രാഷ്‌ട്രീയ നിരോധനത്തിനും, നിയന്ത്രണത്തിനുമുള്ള പല ശുപാര്‍ശകളും, കോടതിവിധകളും കാറ്റില്‍പറത്തിക്കൊണ്ടാണ്, വിദ്യാഭ്യാസ സ്ഥാപനാധികാരികള്‍ പെരുമാറുന്നത്. ഏത് വൃത്തികേടുകളും മൂടിവയ്‌ക്കാന്‍, ചില വിദ്യാര്‍ത്ഥി സംഘടനകളും (അവരുടെ താല്‍പര്യത്തിന് അനുസരിച്ച്) തയ്യാറാവുന്നു.
അധികാരികളുടെ ഭാഗത്തുനിന്ന് മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകാത്തതും വേറൊരു കാരണമാവാം. സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയാല്‍ പിന്നെ ചിന്തിച്ചിട്ടെന്തുകാര്യം? തലമുറകള്‍ ഏത് രീതിയില്‍ അധഃപതിച്ചാലും, സ്വന്തം സ്ഥാപനത്തിന്റെ പേരിന് കളങ്കമുണ്ടാവരുത്. അതുകൊണ്ട് തന്നെ, പുറംലോകത്തെ അറിയിക്കാതെയും തക്കശിക്ഷ കൊടുക്കാതേയും പ്രശ്‌നങ്ങളെ ലാഘവത്തോടെയും കാണുന്നു! മറിച്ച്, സ്വന്തം സ്ഥാപനത്തിലെ എല്ലാ ബാച്ചുകളിലേയും കുട്ടികളുടെ ദൈനംദിന ജീവിതത്തിലെ ഓരോ നീക്കങ്ങളും, (പ്രത്യേകിച്ച് ഹോസ്റ്റലില്‍) നിരീക്ഷിച്ച്, തെറ്റുചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ടിരുന്നാല്‍ സ്ഥാപനത്തിനും, ഒരുതരത്തിലുമുള്ള ചീത്തപ്പേരും ഉണ്ടാവില്ല എന്ന് മാത്രമല്ല, സല്‍പ്പേരെ ഉണ്ടാകൂ എന്ന വസ്തുത എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല? ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്, ആഭാസത്തരം കാണിക്കുന്ന അവിടത്തെ വിദ്യാര്‍ത്ഥികളെപ്പോലെ തന്നെ, അധികൃതരും സാമൂഹികപ്രതിബദ്ധതകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നു.
മറ്റൊരു സമസ്യ, ഇവിടത്തെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്ന് പറയുന്നവരുടെ സമീപനമാണ്. സമൂഹത്തിലെ, ഏത് മേഖലയിലും ചാടിവീഴുന്ന ഇക്കൂട്ടര്‍ കോളജുകളിലെ റാഗിങ്ങിന് എതിരെ പ്രതികരിച്ചോ, പ്രവര്‍ത്തിച്ചോ കേട്ടിട്ടില്ല. വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തെക്കുറിച്ചും കുറ്റം ചെയ്തും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ മനുഷ്യാവകാശത്തെക്കുറിച്ചും പറയുന്നതിന്റെ ഒപ്പം, പഠിക്കാന്‍ താല്‍പ്പര്യപ്പെട്ട് വരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍, മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കുതിര കയറുന്നതിനെതിരെ അധ്യാപകര്‍ ശബ്ദിക്കാത്തതെന്തെന്ന് മനസ്സിലാകുന്നില്ല. ഒപ്പം ഇവിടുത്തെ സാംസ്‌കാരിക നായകന്മാരുടെ മൗനവും ഖേദകരമാണ്.
ഇതിലൊക്കെ ഉപരിയായി, റാഗിങ് എന്ന മാരണം, ആണ്‍കുട്ടികളുടെ ഇടയില്‍ മാത്രം ഒതുങ്ങുന്നില്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും സര്‍വസാധാരണമായിക്കഴിഞ്ഞു. ചിലരുടെ അഭിപ്രായത്തില്‍, ഒരുപടി കൂടുതലാണെങ്കിലെ ഉള്ളൂ! സ്ത്രീ സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രതിഫലനമാണ് പോലും ഇവയെല്ലാം!!
വിദ്യാലയങ്ങളില്‍, ഓരോ വര്‍ഷത്തിലും നടക്കുന്ന റാഗിങ് സംഭവങ്ങളുടെ ഭയാനകത പുറംലോകം അറിയാത്തതിന് മറ്റൊരു കാരണം, അതിന് വിധേയരായ കുട്ടിള്‍ ആരും തന്നെ, വേണ്ടപ്പെട്ടവരോട് പറയുന്നില്ല, പ്രത്യേകിച്ചും പറയാന്‍ പേടിക്കുന്നു. രക്ഷകര്‍ത്താക്കളും അങ്ങനെതന്നെ. എങ്ങനെയും പരാതികൊടുത്ത്, കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടാല്‍, അതിനിരട്ടി വീണ്ടും പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അറിയുന്നു. അതുകൊണ്ട്, രക്ഷകര്‍ത്താക്കളില്‍നിന്നുപോലും റാഗിങ്ങിന് വിധേയരായ കുട്ടികള്‍ എല്ലാം മറച്ചുവക്കുന്നു! കൂടാതെ, കുറ്റംചെയ്ത കുട്ടികളുടെ രക്ഷിതാക്കള്‍, സ്വന്തം കുട്ടികളെ ന്യായീകരിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു. കോളജ് അധികൃതരുടെ, ഇത്തരം സമീപനങ്ങളും വ്യത്യസ്തമല്ല എന്നും കാണാം.
ഇനിയെങ്കിലും സമൂഹവും രക്ഷിതാക്കളും ഉണര്‍ന്നേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിനുപരി, സംസ്‌കൃതരായ തലമുറയെ വളര്‍ത്താന്‍ തക്കതാവണം. അതിനു ഇച്ഛാബോധമുള്ള രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വം നിസ്സീമമാണ്. സത്യവും ധര്‍മവും സാഹോദര്യവും സ്‌നേഹവും സഹാനുഭൂതിയും ഊട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാന്‍തക്കരീതിയിലുള്ള വിദ്യാഭ്യാസപദ്ധതിക്ക് ഭരണകൂടം മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍, ദിശാബോധമില്ലാത്ത, അക്രമവും മൃഗീയതയും മാത്രം മുഖമുദ്രയായുള്ള തലമുറയാവും നാളത്തെ സമൂഹം.
















