കുമളി: സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളും, സംസ്ഥാന സര്‍ക്കാരിന്റെ ഭൂജലനിയമവും പാലിക്കാതെ ജില്ലയിലെ തോട്ടം മേഖല ഉള്‍പ്പെടെ ഹൈറേഞ്ചില്‍ വ്യാപക രീതിയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകം. പരമാവധി 150 മീറ്റര്‍ ആഴത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനാണ് ഭൂജലവിഭവ വകുപ്പ് അനുമതി നല്‍കുന്നത്. എന്നാല്‍ 300 മീറ്റര്‍ വരെ താഴ്ചയില്‍ കിണര്‍ നിര്‍മ്മാണം വ്യാപകമായി നടക്കുന്നു.
ജനവാസ കേന്ദ്രങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുമ്പോള്‍ പരിസരത്ത് മുന്നറിയിപ്പുകള്‍ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. പൊതു ജലവിതരണ സംവിധാനത്തിന്റെ ഉറവിടത്തിന് സമീപത്ത് നിന്ന് 30 മീറ്റര്‍ അകലെ മാത്രമേ സ്വകാര്യ വ്യക്തികള്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാവൂ എന്ന നിയമവും നിലവിലുണ്ട്. ഇതോടൊപ്പം ചില ഘട്ടങ്ങളില്‍ റവന്യൂവകുപ്പിന്റെയും തദ്ദേശ സ്ഥാപങ്ങളുടെ അനുമതിയും ആവശ്യമാണ്.
എന്നാല്‍ ഈ നിയമങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് ഏലത്തോട്ട മേഖലകളില്‍ അനധികൃത കിണര്‍ നിര്‍മ്മാണം നടക്കുന്നത്. തങ്ങളുടെ അധികാര പരിധിയില്‍ അകെ എത്ര കുഴല്‍ കിണറുകള്‍ നിലവിലുണ്ട് എന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പുകള്‍ക്കോ കൃത്യമായ ധാരണയില്ല.
ജില്ലയിലെ ഏലത്തോട്ട മേഖലകളില്‍ നിര്‍മ്മിക്കുന്ന കുഴല്‍ കിണറിന്റെ ശരാശരി ആഴം ഇപ്പോള്‍ 750 മീറ്റര്‍ ആണ്. ഒരേക്കര്‍ ചുറ്റളവില്‍ തന്നെ നിരവധി കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നത് പതിവാണ്. ഓരോന്നും 300 മുതല്‍ 1000 വരെ അടി താഴച്ചയുള്ളവയാണ്. ഓരോ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവ് ക്രമാതീതമായി താഴുന്നതിന്റെ സൂചനയാണ് കിണറുകളുടെ ആഴം വര്‍ദ്ധിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള കുത്തക കിണര്‍ നിര്‍മ്മാതാക്കള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തോടെ കേരളത്തിലെഏജന്റുമാര് മുഖേന ഹൈറേഞ്ചില്‍ നിര്‍മ്മാണ സാമഗ്രികളുമായ
ി എത്തിച്ചേരുന്നു. ഒരു മീറ്റര്‍ നിര്‍മ്മാണത്തിന് 300 രൂപ നിരക്കില്‍ ഇരുപത്തി നാലുമണിക്കൂര്‍ കൊണ്ട് 300 മീറ്റര്‍ വരെ ഒന്നര ഇഞ്ച് വ്യാസത്തില്‍ കിണര്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 100 ല്‍ അധികം കുഴല്‍ കിണറുകള്‍ നിലവിലുള്ള തോട്ടങ്ങള്‍ ഉടുമ്പന്‍ചോല താലൂക്കില്‍ ഉണ്ട് .
അധികൃതര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഭൂകമ്പം ഉള്‍പ്പെടെ പ്രകൃതി ക്ഷോഭത്താല്‍ വന്‍ ദുരന്തമാണ് കുന്നില്‍ പ്രദേശങ്ങളെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: