ബര്‍ലിന്‍ : ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് ലോറി ഇടിച്ചുകയറ്റിയത് പാക്കിസ്ഥാനില്‍ നിന്നുള്ള യുവ അഭയാര്‍ത്ഥി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 12 പേർ ദാരുണമായി മരിച്ച സംഭവം ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തിൽ അന്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഈ വർഷം ഫെബ്രുവരിയിലാണ് യുവാവ് ജർമനിയിൽ എത്തിയത്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത യുവാവ് ചെറിയ കുറ്റങ്ങൾക്ക് പോലീസിന്റെ പിടിയിലുമായിട്ടുണ്ട്. എന്നാൽ, അന്നൊന്നും ഇയാൾക്ക് ഭീകര ബന്ധമുണ്ടോയെന്ന കാര്യത്തെ കുറിച്ച് പൊലീസിന് അറിവൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ ടെമ്പൽഹോഫ് വിമാനത്താവളമായി ഉപയോഗിച്ചിരുന്ന അഭയാർത്ഥി ഹോസ്റ്റലിലാണ് യുവാവ് താമസിച്ചിരുന്നത്.
സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോകയുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിനു സമീപമാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്. അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ ജനങ്ങൾ വിടുകളിൽ തന്നെ കഴിയണമെന്ന് പോലീസ് നിർദ്ദേശം നൽകി.
സമാനമായ രീതിയിൽ കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 86 പേരാണ് കൊല്ലപ്പെട്ടത്.
















