ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവര്‍ക്കൊന്നും സ്വന്തമാക്കാന്‍ കഴിയാത്ത ചരിത്രനേട്ടം സ്വന്തമാക്കി ഒരു മലയാളി ക്രിക്കറ്റ് താരം.
ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഡബിള്‍ സെഞ്ചുറിയുടെയും ട്രിപ്പിള്‍ സെഞ്ചുറിയുടെയും മിഴിവേകി കരുണ്‍ നായര്‍ എന്ന മലയാളി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ് ചരിത്രത്തില്‍ പുതിയ ഒരു അദ്ധ്യായം ഇന്നലെ എഴുതിച്ചേര്‍ത്തു. ഒപ്പം ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇനി കരുണ്‍ നായര്‍ക്ക് സ്വന്തം. 381 പന്തില്‍ നിന്ന് 303 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കരുണിന്റെ ബാറ്റില്‍ നിന്ന് 32 ഫോറും നാല് സിക്സും പിറന്നു.
വിരേന്ദര്‍ സെവാഗാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. രണ്ട് ട്രിപ്പിള്‍ സെഞ്ചുറികളാണ് സെവാഗിന്റെ പേരിലുള്ളത്. 2004 മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരെ മുള്‍ട്ടാനിലായിരുന്നു സെവാഗിന്റെ ആദ്യ ട്രിപ്പിള്‍. അന്ന് 531 മിനിറ്റ് ക്രീസില്‍ നിന്ന് സെവാഗ് 375 പന്തില്‍ നിന്ന് നിന്ന് 309 റണ്‍സാണ് നേടിയത്. പിന്നീട് 2008-ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 530 പന്തില്‍ നിന്ന് 319 റണ്‍സും സെവാഗ് നേടി ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌േകാറായിരുന്നു ഇത്.
അതേ വേദിയില്‍ തന്നെയാണ് കരുണ്‍ നായരുടെയും ട്രിപ്പിള്‍ സെഞ്ചുറി പിറന്നത്. ഈ മത്സരത്തിന് മുന്‍പ് കരുണിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 13 റണ്‍സായിരുന്നു.
അതേസമയം, കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനാല്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറെന്ന സെവാഗിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കരുണിന് അവസരം ലഭിച്ചില്ല. എങ്കിലും കരിയറിലെ മൂന്നാം ടെസ്റ്റില്‍ത്തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടി തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞു. കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് കരുണ്‍.
ഇംഗ്ലണ്ടിനെതിരായ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റിലായിരുന്നു കരുണിന്റെ ഈ അവിസ്മരണീയ നേട്ടം. ഇന്നലെ 71 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന കരുണ്‍ ട്രിപ്പിള്‍സെഞ്ചുറിയും ഇന്നലെത്തന്നെ സ്വന്തമാക്കുകയായിരുന്നു. നാലാം ദിനം മാത്രം 232 റണ്‍സാണ് കരുണിന്റെ ബാറ്റില്‍ നിന്നുപിറന്നത്. തന്റെ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കൊന്നും കഴിയാത്ത ഈ ചരിത്രനേട്ടം കരുണ്‍ നായര്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം വെറും ഒരു റണ്ണകലെ ഇരട്ടസെഞ്ചുറി നഷ്ടമായ കര്‍ണാടക ടീമിലെ സുഹൃത്തുകൂടിയായ ലോകേഷ് രാഹുലിന്റെ പിഴവ് ആവര്‍ത്തിക്കാതെ തികച്ചും ആധികാരമായിട്ടായിരുന്നു കരുണ്‍ സെഞ്ചുറിയിലും ഡബിള്‍ സെഞ്ചുറിയിലേക്കും ട്രിപ്പിളിലേക്കും കുതിച്ചത്. 381 പന്തില്‍ 32 ബൗണ്ടറിയും നാലു സിക്‌സും ഇന്നിങ്ങ്‌സിന് ചാരുതയേകി. 185 പന്തില്‍ നിന്ന് എട്ടു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് കരുണ്‍ നൂറ് റണ്‍സ് പിന്നിട്ടത്. 240 പന്തുകളില്‍ നിന്ന് 150ഉം 306 പന്തുകളില്‍ നിന്ന് ഡബിള്‍ സെഞ്ചുറിയും പിന്നിട്ടു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഇരുപത്തിയൊന്‍പതാമത്തെ ബാറ്റ്സ്മാനാണ് കരുണ്‍. റണ്‍വേട്ടയില്‍ 400 റണ്‍സെടുത്ത വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് ഏറ്റവും മുന്നില്‍. 380 റണ്‍സുമായി ഹെയ്ഡനാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തും ലാറ (375).
ബെംഗൂളൂരില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ കലാധരന്‍ നായരും പ്രേമയുമാണ് കരുണ്‍ നായരുടെ മാതാപിതാക്കള്‍. ഇന്ത്യന്‍ ജൂനിയര്‍ ടീമിലൂടെ കളി തുടങ്ങിയ കരുണ്‍ നായര്‍ 2013-14 സീസണില്‍ കര്‍ണാടകക്കായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. ആ സീസണില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികളാണ് കരുണിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പത്ത് മത്സരങ്ങളില്‍ നിന്ന് 709 റണ്‍സ് നേടിയ കരുണിന്റെ ബലത്തില്‍ കര്‍ണാടക ആ സീസണില്‍ രഞ്ജി കിരീടം നേടുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ജൂണില്‍ ഹരാരെയില്‍ സിംബാബ്വെക്കെതിരെയാണ് കരുണ്‍ ഏകദിന അരങ്ങേറ്റം കുറിച്ചത്. ഐഎപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കായി കരുണ്‍ കളിച്ചു.
ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമെന്നാണ് കരുണ്‍ നായര്‍ തന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. ട്രിപ്പിള്‍ തികയ്‌ക്കാന്‍ സമയം അനുവദിച്ചതിന് ടീം മാനേജ്‌മെന്റിനോട് നന്ദിയുണ്ടെന്നും കരുണ്‍ കൂട്ടിച്ചേര്‍ത്തു.
കരുണിന്റെ അവിസ്മരണീയ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, വിരേന്ദര്‍ സെവാഗ്, ക്രിസ് ഗെയില്‍, മനോജ് തിവാരി, തുടങ്ങിയവര്‍ അഭിനന്ദനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി കരുണിനെ അഭിനന്ദിച്ചത്. നേട്ടത്തില്‍ ഞങ്ങളെല്ലാവരും സന്തോഷിക്കുന്നുവെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കരുണ്‍ നായരെ ‘ട്രിപ്പിള്‍ സെഞ്ചുറി ക്ലബ്ബി’ലേക്കു സ്വാഗതം ചെയ്ത് വീരേന്ദര്‍ സെവാഗും അഭിനന്ദനം അറിയിച്ചു. 12 വര്‍ഷവും എട്ടു മാസവും നീണ്ട തന്റെ കനത്ത ഏകാന്തത അവസാനിച്ചുവെന്ന മുഖവുരയോടെയാണ് കരുണിന്റെ നേട്ടത്തെ സെവാഗ് അഭിനന്ദിച്ചത്. മകനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കരുണിന്റെ മാതാപിതാക്കളും പ്രതികരിച്ചു.
















