കോഴിക്കോട്: പ്രധാന അസംസ്കൃത വസ്തുവായ കളിമണ്ണ് ലഭ്യമല്ലാത്തത് ഓട്-ഇഷ്ടിക വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. കളിമണ്ണ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓട്, ഇഷ്ടിക കമ്പനികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജില്ലയില്‍ ഫറോക്കിലും പരിസര പ്രദേശങ്ങളിലുമായാണ് ഏറ്റവും കൂടുതല്‍ ഓട്ടുകമ്പനികള്‍ ഉള്ളത്. ഇവിടത്തെ കമ്പനികളില്‍ കഷ്ടിച്ച് ഒരുമാസം പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള കളിമണ്ണ് മാത്രമാണുള്ളത്.
പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായം എന്ന നിലയില്‍ ഈ വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ശ്രമങ്ങള്‍ ഒന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി എടുക്കുന്ന മേഖലകൂടിയാണിത്. ഇഎസ്ഐ, പിഎഫ്, സെയില്‍സ്ടാക്സ്, ഇന്‍കം ടാക്സ് തുടങ്ങി വിവിധ ലൈസന്‍സ് ഫീസുകള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് ഈ മേഖല സര്‍ക്കാരിലേക്ക് നല്കിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് മോശമല്ലാത്ത സേവന വേതന വ്യവസ്ഥകള്‍ ഈ മേഖലയില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്.
കേരളത്തില്‍ മിക്ക ജില്ലകളിലും കളിമണ്‍ നിക്ഷേപമുണ്ടെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് സര്‍വേ നടത്തി കണ്ടെത്തിയിട്ടുണ്ട്. കളിമണ്ണ് എടുത്ത കുഴികളില്‍ ചെമ്മണ്ണ് ഇടുകയും അതിനു മുകളില്‍ മാറ്റിവച്ച മേല്‍മണ്ണ് ഉപയോഗിച്ച് കൃഷിയോഗ്യമാക്കുന്ന സമ്പ്രദായമാണ് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി നിലവില്‍ ഉള്ളത്. സര്‍ക്കാരിലേക്ക് അടയ്ക്കുന്ന റോയല്‍റ്റിക്ക് പുറമെ കളിമണ്ണ് എടുത്ത കുഴി ചെമ്മണ്ണിട്ടു മൂടുന്നതിനുള്ള ഉറപ്പിലേക്ക് ബാങ്ക് ഗ്യാരണ്ടിയും നല്കുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ക്ലയറന്‍സ് ലഭിച്ചിട്ടും ജില്ലാ ഭരണാധികാരികള്‍ എന്‍ഒസി നല്‍കുന്നില്ലെന്ന കാരണത്താല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കളമണ്ണ് ലഭ്യമായിട്ടില്ല.സംസ്ഥാനത്താകമാനം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പ്രത്യക്ഷമായും അത്രയും തന്നെ തൊഴിലാളികള്‍ കേരളത്തിന് അകത്തും പുറത്തുമായി ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. കളിമണ്ണ് ലഭ്യമല്ലാതാകുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. പിണറായി വിജയന് മുഖ്യമന്ത്രിയാകുന്നതിനു മുമ്പും ശേഷവും ഓട് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികളൊന്നുമുണ്ടായില്ലെന്ന് ഓട്ടുകമ്പനി ഉടമകളും തൊഴിലാളികളും പറയുന്നു. സ്ഥലം എംഎല്‍എ വി.കെ.സി മമ്മദ്കോയ അടക്കമുള്ളവരുടെ ശ്രദ്ധയിലും ഈ വിഷയം പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല.
പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ണാടകയില്‍ നിന്നും മറ്റും കളിമണ്ണ് കൊണ്ടുവന്ന് ഓട് ഉല്‍പ്പാദനം മുന്നോട്ടുകൊണ്ടുപോയെങ്കിലും ചൈനയില്‍ നിന്നുള്ള സെറാമിക് ഓട് ഇറക്കുമതി തദ്ദേശീയ ഓടുകളുടെ വില്പനയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2005 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളില്‍ വീട് നിര്‍മ്മാണത്തിനായി ഓടുകള്‍ നന്നായി വിറ്റഴിച്ചിരുന്നു. വീടുകള്‍ ചരിച്ച് വാര്‍ത്ത് അതിനുമുകളില്‍ ഓട് ഇടുന്ന രീതിയാണ് മിക്കവരും സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ ഷീറ്റ് ഇടുകയാണ് ചെയ്യുന്നത്. ഷീറ്റുകള്‍ ഇടുന്നതും സെറാമിക് ഓടുകള്‍ ഉപയോഗിക്കുന്നതും ഓട് വ്യവസായത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഓട് വ്യവസായത്തെ കരകയറ്റാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 150 വര്‍ഷത്തോളം പഴക്കമുള്ള ഈ വ്യവസായം നാമാവശേഷമാകുമെന്ന അവസ്ഥയാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്നും തൊഴിലാളികളും ഉടമകളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: