ചെന്നൈ: ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാടിന്റെ തീരദേശത്തും ചെന്നൈ നഗരത്തിലും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. തീരദേശ മേഖലയില്‍ വ്യാപക നാശം വിതച്ചാണ് വര്‍ധ ചുഴലിക്കാറ്റ് കടന്നുപോയത്.
കാറ്റില്‍ കടലോരത്തുള്ള മിക്ക വീടുകളും തകര്‍ന്നു. ഇതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്നും മടങ്ങാനാവാത്ത അവസ്ഥയിലാണ് പലരും. ചെന്നൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. മിക്കയിടത്തും മരങ്ങള്‍ കടപുഴകി വീണതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് ശേഷം വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടു. ചെന്നൈ മുഴുവന്‍ ഇരുട്ടിലാണ്.
വൈദ്യുതി ബന്ധം ഉടന്‍ പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പനീര്‍ ശെല്‍വം അറിയിച്ചു. വൈദ്യുതി വകുപ്പിന്റെ 40,000 ജീവനക്കാര്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ചെന്നൈയിലും കാഞ്ചീപുരത്തും തിരുവള്ളൂര്‍ ജില്ലയിലും വൈദ്യുതി എത്താന്‍ രണ്ട് ദിവസമെങ്കിലും പിടിക്കും. ദുരിതബാധിത പ്രദേശങ്ങളില്‍ ആറ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാലായിരത്തോളം മരങ്ങളാണ് ചെന്നൈ നഗരത്തില്‍ കടപുഴകി വീണത്. ഇവ മാറ്റുന്നതിനുള്ള ജോലികളും പുരോഗമിക്കുകയാണ്. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ 8400 ജീവനക്കാര്‍ മരങ്ങള്‍ മുറിച്ചുമാറ്റി റോഡ് ഗതാഗതം സുഗമമാക്കാനുള്ള തീവ്രശ്രമത്തിലാണ്. നൂറോളം മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകളും ചെന്നൈ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഉള്‍പ്പടെയുള്ള വാര്‍ത്താവിനിമയ ഉപകരണങ്ങളും തകരാറിലാണ്. വൈദ്യുതി ബന്ധം തകരാറിലായതിനാല്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും പൂര്‍ണസ്ഥിതിയിലായിട്ടില്ല. എന്നാല്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പനീര്‍ശെല്‍വം അറിയിച്ചിട്ടുണ്ട്.
















