മുംബൈ: ഇംഗ്ലണ്ടിനോടുള്ള കണക്ക് ഇന്ത്യ വാംഖ്‌ഡെയില്‍ തീര്‍ത്തു. നാലു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നഷ്ടപ്പെട്ട പരമ്പര, ഇവിടെ വച്ചു തന്നെ തിരിച്ചെടുത്തു വിരാട് കോഹ്‌ലിയും കൂട്ടരും. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 36 റണ്‍സിനും ജയിച്ച് അഞ്ചു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി (3-0). ആദ്യത്തേത് സമനിലയില്‍ കലാശിച്ചപ്പോള്‍, അടുത്ത മൂന്നും ജയിച്ചു. അവസാനത്തേത് വെള്ളിയാഴ്ച മുതല്‍ ചെന്നൈയില്‍. ഇരട്ട സെഞ്ചുറിയുമായി മത്സരത്തിന്റെ വിധി നിര്‍ണയിച്ച വിരാട് കളിയിലെ താരം.
രണ്ടാമിന്നിങ്‌സിലും ആര്‍. അശ്വിന്റെ കറങ്ങുന്ന പന്തുകളാണ് ഇംഗ്ലണ്ടിനെ മുക്കിയത്. ആറിന് 182 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് അവസാന ദിവസം എട്ട് ഓവര്‍ ബാറ്റ് ചെയ്ത് 13 റണ്‍സ് ചേര്‍ക്കാനെ കഴിഞ്ഞുള്ളു. നാലു വിക്കറ്റും അശ്വിന്‍ സ്വന്തമാക്കി. 20.3 ഓവറില്‍ 55 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത അശ്വിന്‍ കരിയറിലെ 24ാം അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ആദ്യ ഇന്നിങ്‌സിലും ആറു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ക്ക് ടെസ്റ്റില്‍ 12 വിക്കറ്റ്. ഏഴാം തവണയാണ് ഒരു കളിയില്‍ പത്ത് വിക്കറ്റ് സ്വന്തമാക്കുന്നത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ ചേര്‍ത്ത് ജോണി ബെയര്‍സ്റ്റൗ (51) അശ്വിനു മുന്നില്‍ കുടുങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിധി ഉറപ്പായി. ജഡേജ രണ്ടും, ഭുവനേശ്വര്‍, ജയന്ത് യാദവ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
നായക സ്ഥാനം ഏറ്റെടുത്ത ശേഷം വിരാടിനു കീഴില്‍ ഇന്ത്യ നേടുന്ന തുടരെ അഞ്ചാമത്തെ ടെസ്റ്റ് പരമ്പരയാണിത്. ഇതില്‍ രണ്ടെണ്ണം വിദേശത്ത്, ലങ്കയ്‌ക്കും വിന്‍ഡീസിനുമെതിരെ അവരുടെ നാട്ടില്‍. 2015ല്‍ ലങ്കയില്‍ ആദ്യ ടെസ്റ്റില്‍ തോറ്റ ശേഷം, വിരാടിനു കീഴില്‍ ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. അന്ന് അവസാന രണ്ടു കളികളും ജയിച്ച് പരമ്പര സ്വന്തമാക്കി. തോല്‍വിയറിയാതെ ഇന്ത്യ പൂര്‍ത്തിയാക്കുന്ന പതിനേഴാമത്തെ മത്സരമായി വാംഖ്‌ഡെയിലേത്. ഇതില്‍ 13 ജയം, നാല് സമനില. ആദ്യ ഇന്നിങ്‌സില്‍ 400 റണ്‍സ് നേടിയിട്ടും ഇന്നിങ്‌സിനു തോല്‍ക്കുന്ന മൂന്നാമത്തെ ടീം എന്ന നാണക്കേട് ഇംഗ്ലണ്ടിന്.
വിജയത്തില്‍ എല്ലാവര്‍ക്കും പങ്കെന്ന് മത്സരശേഷം വിരാട് പറഞ്ഞു. വിജയ്‌യുടെ ഇന്നിങ്‌സ് മികച്ചത്. ജയന്തിനെയും അഭിനന്ദിക്കണം. ജയത്തില്‍ നിര്‍ണായകമായ അശ്വിനെ പോലൊരു ബൗളറെ ഏതു ടീമും ആഗ്രഹിക്കുമെന്നും വിരാട് പറഞ്ഞു. ക്രീസിലെത്തിയപ്പോള്‍ ആദ്യം ഒപ്പമെത്തുകയും പിന്നീട് ലീഡിലേക്ക് മുന്നേറുകയുമായരുന്നു ലക്ഷ്യം. തന്റെ പ്രകടനത്തില്‍ പ്രത്യേക പദ്ധതികളുണ്ടായിരുന്നില്ലെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
ആദ്യ ദിവസങ്ങളില്‍ നന്നായി പോരാടിയെങ്കിലും പിന്നീട് കൈവിട്ടുവെന്ന് ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക്. ആദ്യ ഇന്നിങ്‌സില്‍ 400 മികച്ച സ്‌കോറെങ്കിലും, 50 റണ്‍സ് കൂടി കൂടുതല്‍ ചേര്‍ക്കാമായിരുന്നു. കീറ്റണിന്റെ പ്രകടനം മികച്ചത്. വിരാടിന്റെ ബാറ്റിങ്ങാണ് മത്സരം തട്ടിത്തെറിപ്പിച്ചത്. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റസ്മാനാണ് വിരാടെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു.
സ്‌കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 400
ഇന്ത്യ ഒന്നാമിന്നിങ്‌സ് 631
ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സ്
അലിസ്റ്റര്‍ കുക്ക് എല്‍ബിഡബ്ല്യു ബി ജഡേജ 18, കീറ്റണ്‍ ജെന്നിങ്‌സ് എല്‍ബിഡബ്ല്യു ബി ഭുവനേശ്വര്‍ 0, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി ജയന്ത് 77, മോയിന്‍ അലി സി വിജയ് ബി ജഡേജ 0, ജോണി ബെയര്‍സ്റ്റൗ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 51, ബെന്‍ സ്റ്റോക്‌സ് സി വിജയ് ബി അശ്വിന്‍ 18, ജേക്ക് ബാള്‍ സി പാര്‍ഥിവ് ബി അശ്വിന്‍ 2, ജോസ് ബട്‌ലര്‍ നോട്ടൗട്ട് 6, ക്രിസ് വോക്‌സ് ബി അശ്വിന്‍ 0, ആദില്‍ റഷീദ് സി രാഹുല്‍ ബി അശ്വിന്‍ 2, ജയിംസ് ആന്‍ഡേഴ്‌സണ്‍ സി ഉമേഷ് ബി അശ്വിന്‍ 2, എക്‌സ്ട്രാസ് 19, ആകെ 55.3 ഓവറില്‍ 195ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-1, 2-43, 3-49, 4-141, 5-180, 6-182, 7-185, 8-189, 9-193, 10-195.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 4-1-11-1, ഉമേഷ് യാദവ് 3-0-10-0, രവീന്ദ്ര ജഡേജ 22-3-63-2, ആര്‍. അശ്വിന്‍ 20.3-3-55-6, ജയന്ത് യാദവ് 6-0-39-1.
അശ്വിനും ആന്‍ഡേഴ്‌സണും തമ്മില്‍ വാക്ക്‌പോര്
മുംബൈ: അവസാന ദിവസത്തെ കളിക്കിടെ ഇന്ത്യയുടെ ആര്‍. അശ്വിനും ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ വാക്ക്‌പോര്. ഇന്ത്യന്‍ സാഹചര്യങ്ങളിലാണ് വിരാട് മികച്ച ബാറ്റ്‌സ്മാനെന്ന ആന്‍ഡേഴ്‌സണിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണിത്. എന്നാല്‍, ഇരുവരും മോശം പരാമര്‍ശങ്ങള്‍ നടത്തിയില്ലെന്ന് ഇരു നായകരും പിന്നീട് പറഞ്ഞു.
ഇന്ത്യക്കെതിരെ സമീപകാലത്ത് ടെസ്റ്റിലുണ്ടായിരുന്ന ആധിപത്യം അവസാനിക്കുന്നതില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കുള്ള അസ്വസ്ഥതയാണ് ആന്‍ഡേഴ്‌സണിലൂടെ പുറത്തുവന്നത്. ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ക്ക് പരിമിതികളുണ്ടെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മൈതാനത്തെ സംസാരം വിരാടും അമ്പയര്‍മാരും ഇടപെട്ട് അവസാനിപ്പിച്ചു. നായകനെ ന്യായീകരിക്കാന്‍ അശ്വിനും ടീമംഗങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന നിലപാടാണ് കുക്ക് സ്വീകരിച്ചത്. എന്നാല്‍, സംഭവം നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. 2014ലെ പര്യടനത്തില്‍ ജഡേജയും ആന്‍ഡേഴ്‌സണും തമ്മിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.
















