കൗലൂണ്‍ (ഹോങ്കോങ്ങ്): ഹോങ്കോങ്ങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ ഇന്ത്യക്ക് ഇരട്ടത്തോല്‍വി. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയുമാണ് കലാശപ്പോരാട്ടത്തില്‍ കീഴടങ്ങിയത്.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക മൂന്നാം നമ്പറും നാലാം സീഡുമായ ചൈനീസ് തായ്പേയ് താരം തായ് സു ഇങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. 41 മിനിറ്റ് മാത്രം നീണ്ട കലാശക്കളിയില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ പരാജയം. സ്കോര്‍: 21-15, 21-17. ഇതോടെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമെന്ന സിന്ധുവിന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. ഒമ്പതാം റാങ്കുകാരിയായ സിന്ധു കഴിഞ്ഞയാഴ്ച ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയിരുന്നു.
അതേസമയം പുരുഷ സിംഗിള്‍സില്‍ മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സമീര്‍ വര്‍മ്മ ആതിഥേയതാരം ഹോങ്കോങ്ങിന്റെ നിങ് കാ ലോങ് ആന്‍ഗസിനോട് പരാജയപ്പെട്ടത്. ലോക മൂന്നാം റാങ്കുകാരന് യാന്‍ ഒ യൊര്‍ഗേന്‍സനെ അട്ടിമറിച്ച് ഫൈനലിലേക്ക് സ്വപ്നക്കുതിപ്പ് നടത്തിയ സമീറിന് ആ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാനായില്ല.
50 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിന്റെ ആദ്യ ഗെയിം ആന്‍ഗസ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ സമീര്‍ തിരിച്ചു വന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ സമീറിന് അവസരം നല്‍കാതെ ആന്‍ഗസ് മത്സരവും കിരീടവും സ്വന്തമാക്കി. സ്കോര്‍: 21-14, 10-21, 21-11.
പ്രതികരിക്കാൻ ഇവിടെ എഴുതുക: