ജറുസലേം: കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ഇസ്രയേലില്‍ വന്‍ നാശനഷ്ടം. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രധാന നഗരമായ ഹൈഫയ്‌ക്കടുത്തുണ്ടായ കാട്ടുതീ പിന്നീട് ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.
തുറമുഖനഗരമായ ഹൈഫയില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരണ്ട കാലാവസ്ഥയായതിനാല്‍ കാട്ടുതീ അതിവേഗം പടരുകയാണ്. തീ അണയ്‌ക്കാനുള്ള ശ്രമം മൂന്ന് ദിവസമായി തുടരുന്നു. പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു.
തുര്‍ക്കി, റഷ്യ, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
10 അഗ്‌നിശമനസേനാ വിമാനങ്ങള്‍ ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട്. കാട്ടുതീയ്‌ക്ക് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പെട്ടെന്ന് തീ പിടിക്കുന്ന തരം വസ്തുക്കളും ദ്രാവകങ്ങളും കണ്ടെത്തിയതാണ് അന്വേഷണം നടത്താന്‍ കാരണം. 2010ല്‍ മൗണ്ട് കാര്‍മലില്‍ ഉണ്ടായ തീയില്‍ 42 പേര്‍ മരിച്ചിരുന്നു.
















