പാനൂര്‍: കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് സമയത്തു തന്നെ ദേശാഭിമാനി പത്രത്തില്‍ ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് വ്യാജപ്രചരണം നടത്തിയവര്‍ ചെമ്പ്രയിലെ സുബീഷിന്റെ പേരും മറ്റു ചിലരുടെ പേരുകളും പുറത്തുവിട്ടിരുന്നു. ബിജെപി പുറത്താക്കിയ എ.അശോകന് കൊലപാതകം സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയതായി ജില്ലാസെക്രട്ടറി പി.ജയരാജന് പ്രസ്താവനയും ഇറക്കിയിരുന്നു. ഇങ്ങിനെ വിവാദമായ നീക്കങ്ങളിലൂടെ ചുവടുകള്‍ വെച്ച് മുന്നോട്ടു നീങ്ങിയവര്‍ വാളാങ്കിച്ചാല്‍ മോഹനന് വധത്തിലെ പ്രതികളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി എന്ന കുറ്റാമാരോപിച്ചാണ് 17ന് സുബീഷിനെ കസ്റ്റഡിയിലെടുക്കുന്നത്. മോഹനന് വധത്തില്‍ ചോദ്യം ചെയ്യുന്നത് സ്വഭാവിക നടപടിക്രമം തന്നെ. എന്നാല്‍ കേസന്വേഷണവുമായി ഒരു ബന്ധവുമില്ലാത്ത കണ്ണൂര്‍ ഡിവൈഎസ്പി പി.സദാനന്ദന് രംഗപ്രവേശം ചെയ്യുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ്. രണ്ടു ദിവസങ്ങളിലായി സുബീഷിനെ ക്രൂരമര്‍ദ്ധനത്തിന് വിധേയനാക്കി. ദാഹജലത്തിനു പകരം മൂത്രം കുടിപ്പിച്ചും ഗരുഡന് തൂക്കവും ഐസില്‍ കിടത്തലും നടത്തിയിട്ടാണ് എല്ലാം ലഭിച്ചൂവെന്ന ഭാവത്തില്‍ വീഡിയോ, ഓഡിയോ റിക്കാര്‍ഡിംഗുമായി ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ്എബ്രഹാമും കണ്ണൂര്‍ പോലീസ് മേധാവിയെ കാണുന്നത്. അതിനു മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ബന്ധപ്പെട്ടതായും വിവരമുണ്ട്. ബിജെപി പുറത്താക്കിയ എ.അശോകന് പ്രിന്സ്എബ്രഹാമിനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇങ്ങിനെ തിരക്കഥ സൃഷ്ടിച്ച് ഫസല്‍ വധം ആര്‍എസ്എസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തലയില്‍ കെട്ടിവെക്കാമെന്ന മിഥ്യാമോഹമാണ് സിപിഎം നേതൃത്വത്തിനും പോലീസിലെ ചില ഉന്നതന്മാര്ക്കുമുള്ളത്. ലോക്കല്‍പോലീസും െ്രെകംബ്രാഞ്ചും പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐയും അന്വേഷിച്ച ഫസല്‍കേസ് ഫയലാണ് ഡിവൈഎസ്പിമാരും പി.ജയരാജനും എ.അശോകനും വന്‍ ഗൂഡാലോചന നടത്തി കുത്തിപ്പൊക്കുന്നത്.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തലശേരി സൈദാര്പളളിക്ക് സമീപത്ത് വെച്ച് ഫസലിനെ വെട്ടേറ്റ നിലയില്‍ കണ്ടത്. തലശേരി സിഐ പി.സുകുമാരന്‍ അന്വേഷിച്ച കേസ് പിന്നീട് െ്രെകംബ്രഞ്ച് ഡിവൈഎസ്പി പി.രാധാകൃഷ്ണനും അന്വേഷിച്ചു. സിപിഎം പ്രവര്‍ത്തകരെ പിടികൂടിയതിന്റെ വൈരാഗ്യത്തില്‍ പയ്യന്നൂരിലെ വാടകവീട്ടില്‍ നിന്നും സ്ത്രീവിഷയം ആരോപിച്ച് ഡിവൈഎസ്പിയെ തല്ലിചതച്ച സിപിഎം സംഘം തുടക്കത്തിലെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനാല്‍ ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ആര്‍എസ്എസുകാരാണ് കൊലയ്ക്കു പിന്നിലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പ്രസ്താവന നടത്തിയതും എല്ലാം സംശയകരമെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
2008ല്‍ കേസ് സിബിഐ ഏറ്റെടുത്തു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത മാഹിയിലെ എം.കെ.സുനില്‍കുമാര്‍ എന്ന കൊടിസുനി, ഇല്ലത്തുതാഴെ ബിജു എന്ന പാച്ചൂട്ടി, മൂഴിക്കര ജിതേഷ് എന്ന ജിത്തു, തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ അരുണ്‍ദാസ്, ഉക്കണ്ടന്‍ പീടികയിലെ കലേഷ്, കുട്ടിമാക്കൂലിലെ അരുണ്‍ എന്ന അരൂട്ടന്‍ എന്നിവരെ െ്രെകംബ്രാഞ്ച് സംഘം പിടികൂടിയിരുന്നു. സിബിഐ അന്വേഷണത്തിലാണ് നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഗുഡാലോചനാക്കേസില് പ്രതികളാകുന്നത്. കുറ്റമറ്റ രീതിയില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫോണ്‍രേഖ അടക്കം ഹാജരാക്കിയ കേസിലാണ് പുതിയ വെളിപ്പെടുത്തല്‍ എന്നു പറഞ്ഞ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ സിപിഎം പുളകം കൊളളുന്നത്. അതിനു കൂട്ടുനില്ക്കാന് കാക്കിയിട്ട് കമ്യൂണിസ്റ്റുകളായി പ്രവര്‍ത്തിക്കുന്ന രണ്ടു ഡിവൈഎസ്പിമാരുമുണ്ട്. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ രാഷ്ട്രീയ അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന സിപിഎമ്മിന്റെ നിലപാട് ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പോലീസ് സേനയിലും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: