ഭഗവത്തത്വജ്ഞാനികള് രണ്ടുതരമുണ്ട്. ഒരുകൂട്ടര്‍ ഹൃദയത്തില്‍ മുളച്ചുവരുന്ന കാമക്രോധങ്ങളെ പിഴുതുകളഞ്ഞവരാണ്.
ധ്യാനയോഗംകൊണ്ടും അഷ്ടാംഗയോഗ പരിശീലനംകൊണ്ടുമാണ് അവര്‍ ഈ അവസ്ഥയിലെത്തിയത്. അവരെ കാമക്രോധവിമുക്തന്മാര്, കാമക്രോധങ്ങളില്‍നിന്ന് മോചനം നേടിയവര്‍ എന്നുപറയാം. ഇവരുടെ ഹൃദയത്തില്‍ രണ്ടാമതും കാമം പൊട്ടിമുളച്ചേക്കാം.
വിശ്വാമിത്രമഹര്‍ഷി, സമാധിയില്‍ ഇരിക്കുമ്പോള്‍ മേനക എന്ന അപ്സരസ്ത്രീയുടെ കാല്‍ച്ചിലമ്പൊലിയും നര്ത്തനശബ്ദവും ഗാനാമൃതവും കേട്ട് കണ്മിഴിച്ച് നോക്കി, ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റതും കാമവികാരത്തിന്റെ പ്രവാഹത്തില്‍ ഓടിപ്പോയതും ഉദാഹരണമാണ്.
എന്നാല്‍ ഭഗവദ്ഭക്തന്മാരുടെ ഹൃദയത്തില്‍ കാമവികാരമുള്പ്പെടെ ഒരു ആഗ്രഹവും മുളച്ചുവരാന്‍ തുടങ്ങിയിട്ടേ ഇല്ല. അവരെ കാമക്രോധവിമുക്തന്മാര് എന്നാണ് പറയേണ്ടത്.
അവര്‍ ഭൗതികബന്ധം ഉപേക്ഷിച്ച സന്യാസിമാരായതാണ് അതിനു കാരണം.
യതചേതസാം: അവരുടെ മനസ്സില്‍ എപ്പോഴും ഭഗവാന് ശ്രീകൃഷ്ണന് വര്‍ത്തിക്കുകയാണ്. അവരുടെ ഇന്ദ്രിയങ്ങളെല്ലാം ഭഗവാനെ സേവിച്ചുകൊണ്ടിരിക്കുകയാണ്. കാമത്തിന് മുളക്കാന്‍ അവസരം കൊടുക്കുന്നതേ ഇല്ല. നരസിംഹമൂര്‍ത്തി വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രഹ്ളാദന് പ്രാര്‍ത്ഥിച്ചത്-
”കാമാനാം ഹൃദ്യസംരോഗം
ഭഗവതസ്തു വൃണേ വരം” (ഭാ. 10-7)
(ഹൃദയത്തില്‍ കാമം, ആഗ്രഹം, മുളക്കരുതേ. ഞാന്‍ വരം വരിക്കുന്നു).
വിദാതാത്മനാം- ഇങ്ങനെ നിരന്തരം ഭക്തിപ്രവാഹം ഭഗവാനിലേക്കു മാത്രം ഒഴുക്കുന്ന അവര്‍ക്ക് ഭഗവതത്വവിജ്ഞാനം ഉണ്ടാകുന്നു.
അഭിതോ ബ്രഹ്മനിര്‍വാണം- ദിവ്യലോകത്തിലും അകത്തും പുറത്തും സകല സ്ഥാവരജംഗമങ്ങളിലും സദാ വര്‍ത്തിക്കുന്ന ബ്രഹ്മത്തെ- ശ്രീകൃഷ്ണഭഗവാനെ- ദര്‍ശിച്ച് നിര്‍വാണം, ആനന്ദം അനുഭവിക്കാന്‍ അവര്‍ക്ക് കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: