തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിട്ടും ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചകള്‍ എങ്ങുമെത്തിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ചര്‍ച്ചകളെല്ലാം അഴിക്കുന്തോറും കുരുങ്ങുന്ന അവസ്ഥയില്‍. ഓരോ ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് നിരവധി പേര്‍ രംഗത്ത് വരുന്നു. കേന്ദ്ര നേതൃത്വത്തോട് വിശ്വാസമില്ലാതെ സംസ്ഥാന നേതാക്കള്‍ തങ്ങളുടെ പക്ഷത്ത് എംഎല്‍എമാരുടെ എണ്ണം കൂട്ടാനുള്ള ചരടുവലി മുറുക്കി. കെ.സി. വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നിയിച്ച് വി.ഡി. സതീശന്‍ പക്ഷം. ഘടക കക്ഷികളും പക്ഷം പിടിച്ച് രംഗത്തിറങ്ങുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് വി.ഡി. സതീശന്‍ പക്ഷം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അവര്‍ കെ.സി. വേണുഗോപാലിന്റെ പക്ഷം പിടിക്കാന്‍ സാധ്യത ഉണ്ടെന്നും അഭിപ്രായം ആരായുകയാണെങ്കില്‍ എംഎല്‍എമാരെ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.സി. വേണുഗോപാല്‍ ഗ്രൂപ്പില്‍ 52 എംഎല്‍എ മാര്‍ ഉണ്ടെന്നാണ് അവകാശം ഉന്നയിച്ചിരിക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും അനുകൂലിക്കുന്നതിനാല്‍ കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. ഇതിനു പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് സതീശന്‍ പക്ഷം പറയുന്നു. തനിക്ക് മുഖ്യമന്ത്രി ആകാന്‍ സാധിച്ചില്ലെങ്കില്‍ വേണുഗോപാല്‍ ആകണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം. ഇതോടെ മന്ത്രിസഭയിലെ രണ്ടാമനാകാന്‍ സാധിക്കും. വി.ഡി സതീശന്റെ കൂടെ രണ്ടാം സ്ഥാനക്കാരനായി ഇരിക്കാന്‍ രമേശ് ചെന്നിത്തല ആഗ്രഹിക്കുന്നില്ല.
ഇതിനിടെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരും കെസിയ്‌ക്കും രമേശിനും അനുകൂലമായി രംഗത്തുവന്നു. സീനിയര്‍ നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരട്ടെയെന്നാണ് അഭിപ്രായം. വി.ഡി. സതീശന്‍ മികച്ച പ്രതിപക്ഷ നേതാവായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോരെന്നാണ് വെള്ളാപ്പള്ളിയുടെയും സുകുമാരന്‍നായരുടെയും അഭിപ്രായം.
ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ യോഗ്യനാണെന്ന അവകാശ വാദവുമായി കെ. സുധാകരന്‍ എംപിയും എത്തി. ഇത് കെ.സി. വേണുഗോപാലിനെതിരെയുള്ള പക്ഷത്തിന് ഊര്‍ജം പകരുന്നതായി. എംപിമാര്‍ മത്സരിക്കേണ്ടെന്ന് വേണുഗോപാലായിരുന്നു കര്‍ശന നിലപാടെടുത്തത്. ഇടഞ്ഞു നിന്ന സുധാകരനെ എംപി സ്ഥാനം പറഞ്ഞ് പിന്‍തിരിപ്പിച്ചതും വേണുഗോപാലായിരുന്നു. ഈ വിഷയം വീണ്ടും കൊണ്ടു വരികയാണ് എംപിമാര്‍.
എംപിമാരായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, അനില്‍കുമാര്‍, ബെന്നി ബഹന്നാന്‍ തുടങ്ങിയവര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തയാറായിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചു. അടൂര്‍ പ്രകാശും സുധാകരനും പിന്‍മാറാതെ നിന്നപ്പോള്‍ വേണുഗോപാല്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും കേന്ദ്രനേതൃത്വം മത്സരിക്കേണ്ടെന്ന് തീരുമാനത്തിലെത്തുകയുമായിരുന്നു.
എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചയാള്‍ തന്നെ സ്ഥാനം ഉപേക്ഷിച്ച് മുഖ്യമന്ത്രിയാകാന്‍ മുന്നിട്ടിറങ്ങുന്നത് പാര്‍ട്ടിയോട് കാണിക്കുന്ന വഞ്ചനയെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് വന്നാല്‍ കോണ്‍ഗ്രസിലെ ഒരംഗത്തെ രാജിവെപ്പിച്ച് നിയമസഭയിലേക്ക് മത്സരിച്ച് വിജയിപ്പിക്കണം. വേണുഗോപാല്‍ എംപി സ്ഥാനം രാജിവയ്‌ക്കുന്ന ഒഴിവില്‍ ഉപതെരഞ്ഞെടുപ്പും വേണ്ടി വരും. അതിനാല്‍ മുന്‍ നിലപാടില്‍ നിന്നും പാര്‍ട്ടി വ്യതിചലിക്കരുതെന്നും ആത്മവഞ്ചന നടത്തരുതെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ട കേന്ദ്ര നിരീക്ഷക സംഘം ഇന്നലെ കേരളത്തില്‍ എത്തി. ഇന്ന് നിര്‍ണായക യോഗം ചേരും.
















