കുണ്ടറ: റെയില്‍വേ ഗേറ്റ് നിശ്ചലമായത് യാത്രക്കാരെ വലച്ചു. കിളികൊല്ലൂരിലെ കല്ലുംതാഴത്ത് റയില്‍വേ ഗേറ്റാണ് സാങ്കേതിക തകരാര്‍ മൂലം വാഹനയാത്രക്കാരെ വലച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 6.30നാണ് കല്ലുംതാഴത്തെ റയില്‍വേ ഗേറ്റ് വില്ലനായത്.
വൈകിട്ട് ഗേറ്റ് തുറക്കാന്‍ ഗേറ്റ്കീപ്പര്‍ ശ്രമിച്ചപ്പോഴാണ് സാങ്കേതികതകരാര്‍ കണ്ടെത്തിയത്. ഇതുമൂലം ഇതുവഴി സര്‍വീസ് നടത്തിയിരുന്ന രണ്ട് സ്വകാര്യബസ്സുകളും നൂറുകണക്കിന് സ്കൂള്‍ ബസുകളും മറ്റ് വാഹനങ്ങളും കരിക്കോട് വഴി കിലോമീറ്ററുകള്‍ ചുറ്റിയാണ് കല്ലുംതാഴത്ത് എത്തിയത്. ഇത് സര്‍ക്കാര്‍ ജീവനക്കാരെയും സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും വട്ടംകറക്കി. ഇവിടം മുതല്‍ കുറ്റിച്ചിറ വരെയുള്ള യാത്രക്കാരും സ്കൂള്‍ കുട്ടികളും വാഹനഗതാഗതം നിലച്ചപ്പോള്‍ കിലോമീറ്ററോളം കാല്‍നടയായി യാത്രചെയ്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്. കല്ലുംതാഴത്ത് നിന്ന് കൊട്ടിയം-കുണ്ടറ റൂട്ടിലെ മോതീന്‍മുക്ക്, കണ്ണനല്ലൂര്‍, പുന്തലത്താഴം എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയിലാണ് ഈ റയില്‍വേ ഗേറ്റ് സ്ഥിതിചെയ്യുന്നത്. ഇതറിയാതെ ഇവിടെയെത്തിയ വാഹനങ്ങള്‍ കിലോമീറ്ററോളം തിരികെ യാത്ര ചെയ്യേണ്ടി വന്നു. റയില്‍വേ ഉദേ്യാഗസ്ഥരുടെ കെടുകാര്യസ്ഥതയും, കാര്യക്ഷമമല്ലാത്ത നടപടികളുമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാലപ്പഴക്കം ചെന്ന ഗേറ്റ് പുനരുദ്ധാരണം ചെയ്യാത്തതിനാലാണ് ഇപ്പോള്‍ തകരാറുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: