ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് ആദ്യം അമ്പരപ്പും പിന്നീട് ആശ്വാസവും ആവേശവുമാണ് സൃഷ്ടിച്ചത്. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളാണ് പിന്‍വലിച്ചത്. സ്വതന്ത്രഭാരത ചരിത്രത്തില്‍ ഇത്രത്തോളം ഉചിതവും വിപുലവും ഊര്‍ജ്ജസ്വലവുമായ തീരുമാനം മുമ്പുണ്ടായിട്ടില്ല. കള്ളപ്പണവും കള്ളനോട്ടുകളും വ്യാപകമായ സാഹചര്യത്തില്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
അതീവ രഹസ്യമായി കേന്ദ്രസര്‍ക്കാര്‍, എല്ലാ പ്രശ്‌നങ്ങളും വരുംവരായ്‌കകളും സമചിത്തതയോടെ ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനമാണിത്. ഏതാണ്ട് സമാനമായ തീരുമാനം 1978 ലാണുണ്ടായത്. അന്ന് 500 നോട്ട് ഉണ്ടായിരുന്നില്ല. 1000 ത്തിന്റെയും 5000 ത്തിന്റെയും 10000 ത്തിന്റെയും നോട്ടുകളാണ് പിന്‍വലിച്ചത്. ജനുവരി 17 ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കള്ളപ്പണത്തിനെതിരെയുള്ള ഈ നടപടി നേരത്തെ ധനമന്ത്രിയായിരുന്നതിനാല്‍ മൊറാര്‍ജി ദേശായിയുടെ അനുഭവത്തില്‍നിന്നു രൂപംകൊണ്ടതാണ്. മന്ത്രിമാരായിരുന്ന എ.ബി.വാജ്‌പേയിയും എല്‍.കെ.അദ്വാനിയും കള്ളപ്പണവേട്ടയ്‌ക്ക് അന്ന് കരുത്ത് പകര്‍ന്നിരുന്നു. വലിയ നോട്ടുകള്‍ അധികം പേരില്‍ ഇല്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് നടപടി അധികമൊന്നും ബാധിച്ചില്ല. എന്നാല്‍ ഇന്ന് 500 ന്റെയും 1000 ത്തിന്റെയും നോട്ട് സര്‍വസാധാരണമാണ്. അതറിഞ്ഞതുകൊണ്ടാണ് അല്‍പം അസൗകര്യം ഉണ്ടാകാമെന്നും അത് രാജ്യതാല്‍പര്യത്തിനായി സഹിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്.
കോണ്‍ഗ്രസ് ഭരണകാലത്തൊരിക്കലും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. അതേസമയം കള്ളപ്പണക്കാരുടെ സുവര്‍ണകാലമായിരുന്നു കോണ്‍ഗ്രസ് ഭരണം. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഖ്യമുദ്രാവാക്യമായിരുന്നു കള്ളപ്പണത്തിനെതിരായ യുദ്ധം. വിദേശബാങ്കുകളിലെ നിക്ഷേപം കണ്ടെത്തുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ അധികാരത്തിലെത്തി മാസങ്ങള്‍ തികയും മുന്‍പ് തന്നെ നടപടി തുടങ്ങി. നിക്ഷേപകരുടെ പേരും നിക്ഷേപവും തിരിച്ചെത്തിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ ഭാഗമായി നിരവധി പേരുകള്‍ പുറത്തുകൊണ്ടുവന്നു. നൂലാമാലകളും കോടതി നടപടികളുമെല്ലാം ഇതിന് തടസ്സംനില്‍ക്കുന്നുണ്ടെങ്കിലും അവയെല്ലാം തട്ടിനീക്കാനുള്ള ശ്രമം തുടരുകയാണ്. കണക്കില്‍പ്പെടാത്ത പണം കൈവശമുള്ളവര്‍ക്ക് അത് നിയമാനുസൃതമാക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആവശ്യംപോലെ സമയം നല്‍കി.
നിശ്ചിത സമയത്തിനകം നിശ്ചിത നികുതിയടച്ച് പണം നിയമാനുസൃതമാക്കാത്തവര്‍ തിരിച്ചടിയേല്‍ക്കേണ്ടിവരുമെന്നും അറിയിച്ചതാണ്. ഒക്ടോബര്‍ 31 നുശേഷം എന്തുസംഭവിക്കുമെന്ന് കാത്തിരിക്കാനും സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. അതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം കേട്ടപ്പോള്‍ ജനങ്ങളില്‍ ഭീതിപരത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു. വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ സംതൃപ്തരാണ്, ആശ്വാസത്തിലുമാണ്. അഴിമതിയോട് സന്ധിചെയ്യുന്നവരല്ല മഹാഭൂരിപക്ഷം ജനങ്ങളും. അതുകൊണ്ടുതന്നെ ഏത് കടുത്ത നിലപാടും അംഗീകരിക്കാന്‍ അവര്‍ ഒരുക്കവുമാണ്.
കള്ളപ്പണക്കാര്‍ക്കാണ് കേന്ദ്ര തീരുമാനം പ്രതികൂലമായി ബാധിക്കുക. ഒന്നുരണ്ടുദിവസം കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ കൈവശമില്ലാത്തവര്‍ക്ക് അല്‍പം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല. സാധാരണക്കാരന്റെ പേരുപറഞ്ഞ് ‘അയ്യോ കഷ്ടമായി എന്ന് വിലപിക്കുന്നവര്‍ നമ്മുടെ സമ്പദ്ഘടന ക്ഷീണിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഉണ്ടെന്ന് പറയപ്പെടുന്ന ബുദ്ധിമുട്ട് പ്രസവവേദനയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് കുഞ്ഞിക്കാല്‍ കാണുമ്പോള്‍ അത് പമ്പകടകക്കും. നല്ലനാളുകള്‍ വരവായി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ പരിഹസിച്ചവര്‍ ഇനി തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും. താനായിട്ട് ഒരു രൂപപോലും കട്ടുകൊണ്ടുപോകില്ലെന്നും കക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഉറപ്പുനല്‍കിയ നരേന്ദ്രമോദി രണ്ടരവര്‍ഷമായി വാക്കുപാലിക്കുകയാണ്. അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടേത് എന്ന് കുറ്റപ്പെടുത്തിയവര്‍ക്ക് കനത്ത പ്രഹരം കേന്ദ്രം നല്‍കുകയാണ്. കോണ്‍ഗ്രസ് ഭരണം കൈ അയച്ച് സഹായിച്ച് 9000 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ വിജയ്‌മല്ല്യയുടെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടിയത് മോദി സര്‍ക്കാരാണ്. പ്രകൃതിവാതകം മോഷ്ടിച്ച റിലയന്‍സിന് 10,000 കോടി രൂപ പിഴയിട്ട സര്‍ക്കാരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. ജനങ്ങളെ കൊള്ളയടിച്ച് ഇനി ഒരു ശല്യവുമില്ലാതെ സുഖിച്ചുകഴിയാമെന്ന് ആരും ആശിക്കേണ്ടതില്ല. 12 ലക്ഷം കോടി വെട്ടിച്ചെടുത്തവരാണ് മോദിയുടെ നടപടിയെ ചെറുതാക്കി കാണാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ആഗ്രഹിച്ച, രാജ്യം ആവശ്യപ്പെടുംവിധം മുന്നേറുന്ന ‘എന്‍ഡിഎ സര്‍ക്കാര്‍ ജയ്‌ഹോ’ എന്ന മുദ്രാവാക്യം ഭാരതത്തിനകത്തും പുറത്തും മുഴങ്ങുകയാണ്. നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ നന്ദി സൂചനയാണത്.
















