എന്‍ഡിടിവി (ഹിന്ദി) സംപ്രേഷണം ഏതാനും മണിക്കൂര്‍ നിര്‍ത്തിവയ്‌ക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം വലിയ ആപത്തായി ചിത്രീകരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. എന്തുകൊണ്ടാണ് ഈ നടപടിയെന്ന് ചിന്തിക്കാന്‍ പലരും മുതിരുന്നില്ല. നിയമപ്രകാരം സ്വീകരിക്കുന്ന നടപടിയെ വലിയ തെറ്റായാണ് വിലയിരുത്തുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച് എന്‍ഡിടിവി രാജ്യസുരക്ഷയുടെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംപ്രേഷണം നടത്തിയത്.
1994 ലെ കേബിള്‍ ടി.വി. ശൃംഖലാ നിയന്ത്രണ ചട്ടത്തിന് വിരുദ്ധമായ ഈ നടപടി ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റിയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് നവംബര്‍ ഒന്‍പതിന് സംപ്രേഷണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇങ്ങനെയൊരു നിയന്ത്രണം ആദ്യമാണെന്നും ഇത് മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്നുമാണ് വിമര്‍ശനം. മാധ്യമങ്ങള്‍ക്ക് നിയമത്തിന് വിധേയമായേ പ്രവര്‍ത്തിക്കാനാവൂ. നിയമം നിലനില്‍ക്കെ നിയമവിരുദ്ധമായി പെരുമാറുന്നത് ആരായാലും നടപടി നേരിടേണ്ടിവരുമെന്ന് പറയേണ്ടതില്ലല്ലോ.
എന്‍ഡിടിവി (ഹിന്ദി)ക്ക് രാജ്യരക്ഷസംബന്ധിച്ച വിവരങ്ങള്‍ എത്രത്തോളം പുറത്തുവിടാം എന്ന് നിശ്ചയമില്ലാത്തതുകൊണ്ടാണെങ്കില്‍ അവരത് തുറന്നുപറയണം. രാജ്യമാണ് വലുത്. അതിന് യോജിക്കാത്ത പ്രവര്‍ത്തനം നടത്തുന്നവരായാലും നടപടി നേരിടേണ്ടിവരും.
ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ രണ്ടുവര്‍ഷത്തോളം സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം തടയപ്പെട്ട രാജ്യമാണിത്. ‘ഇന്ദിരയാണിന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന് വാഴ്‌ത്തിപ്പാടിയ അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രസര്‍ക്കാരിനെ പുകഴ്‌ത്തുന്ന വാര്‍ത്തകള്‍ മാത്രമാണ് പുറംലോകം അറിഞ്ഞത്. ജനാധിപത്യത്തേയും പൗരാവകാശത്തേയും കുഴിച്ചുമൂടുകയും നേതാക്കളെ തടങ്കലിലിടുകയും മാധ്യമങ്ങളുടെ വായമൂടിക്കെട്ടുകയും ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ ബഹളമുണ്ടാക്കുന്നത്. മാതൃകാപരമായ നിയമത്തിന്റെ സാന്നിധ്യം ഓര്‍മ്മിപ്പിക്കുന്നതിനാണ് തെറ്റായകാര്യം ചെയ്ത ചാനലിന് ലഘുവായ ശിക്ഷ ഏര്‍പ്പെടുത്തിയത്.
പത്രങ്ങളേക്കാള്‍ ദൃശ്യമാധ്യമങ്ങള്‍ മിതത്വം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നവര്‍ തന്നെയാണ് ഇപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് കൗതുകകരമാണ്. രാജ്യരക്ഷക്ക് പ്രതികൂലമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു ചാനലിനെതിരെ നടപടി സ്വീകരിക്കുന്നത് ആദ്യമാണ്. എന്നാല്‍ പലകാരണങ്ങളാല്‍ 2005 മുതല്‍ 2013 വരെ 20 ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്നൊന്നും വ്യാകുലത പ്രകടിപ്പിക്കാത്തവര്‍ ഇപ്പോള്‍ വല്ലാതെ വേവലാതിപ്പെടുന്നത് വിചിത്രമാണ്. ഭീകരവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ ചാനലുകളും നിയമപരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതുചെയ്യാതെ നടപടി വരുമ്പോള്‍ രാഷ്‌ട്രീയപ്രേരിതമായി പ്രതികരിക്കുന്നത് തരംതാണ പരിപാടിയാണ്.
നവംബര്‍ ഒമ്പതിന് ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ 10ന് ഉച്ചയ്‌ക്ക് ഒരു മണി വരെയാണ് എന്‍ഡിടിവിയുടെ സംേപ്രഷണം തടഞ്ഞുകൊണ്ട് ശിക്ഷാ നടപടി. പത്താന്‍കോട്ട് സൈനിക ആസ്ഥാനത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചാനലിലൂടെ തത്സമയം പുറത്തുവിട്ടതിനെ ആര്‍ക്കാണ് ന്യായീകരിക്കാനാകുക? പ്രത്യേകിച്ചും അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുേമ്പാള്‍. ശത്രുരാജ്യം രാജ്യരക്ഷാരഹസ്യങ്ങള്‍ ലഭിക്കാന്‍ ചൂണ്ടയിട്ടിരിക്കുമ്പോള്‍ അവയൊക്കെ പരസ്യമായി കാണിക്കുന്നത് അംഗീകരിക്കാനാവുമോ?
മുന്‍ സര്‍ക്കാരുകളുടെ കാലത്തും ടിവി ചാനലുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടായിട്ടുണ്ട്. അര്‍ദ്ധനഗ്ന ദൃശ്യം സംപ്രക്ഷണം ചൈയ്തതിന് എഫ്ടിവിക്കെതിരെയും ഭാരതത്തിന്റെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ച അല്‍ജസീറ ടിവിക്കും സമാന നടപടികള്‍ യുപിഎ ഭരണകാലത്ത് നേരിടേണ്ടിവന്നിരുന്നു.
2010 ല്‍ സംപ്രേഷണം തുടങ്ങി രണ്ട് മാസത്തിനിടയിലാണ് ഫാഷന്‍ ടിവിക്ക് 10 ദിവസത്തെ വിലക്ക് ലഭിച്ചത്. നഗ്നത സംപ്രേഷണം ചെയ്യുന്നത് കുറ്റകരമാണ്. കുട്ടികളെ മോശമായി കാണിക്കാനും പാടില്ല. ‘മിഡ് നൈറ്റ് ഹോട്ട്’ എന്ന പരിപാടിയാണ് ഫാഷന്‍ ടി.വിക്ക് വിനയായത്. എഎക്‌സ്എന്‍ ടെലിവിഷനും ശിക്ഷ വാങ്ങിയിട്ടുണ്ട്. രാജ്യരക്ഷയുടെ പേരില്‍ ശിക്ഷ ഇതാദ്യം എന്ന് ചിലര്‍ അത്ഭുതത്തോടെ പറയുന്നതാണ് ആശ്ചര്യകരം. നഗ്നതയെക്കാള്‍ അപകടകരമല്ലേ തന്ത്രപ്രധാനമായ രാജ്യസംവിധാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഇത് ചെയ്യരുതെന്നാണ് നടപടിയിലൂടെ നല്‍കുന്ന സന്ദേശം. അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
നിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. അവര്‍ തന്നെ നിയമലംഘനം നടത്തുന്നത് അപമാനകരമാണ്. മാധ്യമങ്ങളും നിയമവിധേയമായാണ് പ്രവര്‍ത്തിക്കേണ്ടത്. അത് ഓര്‍മ്മപ്പെടുത്താന്‍ ഈ വിലക്ക് സഹായകമാകുമെന്ന പ്രത്യേകതയുമുണ്ട്.
















