സംസ്കൃത സര്‍വകലാശാലയ്ക്ക് 20 കോടിയുടെ ഗ്രാന്റ്
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്ക് 20 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനസഹായം അനുവദിച്ച് ഉത്തരവായതായി വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്. രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന് (റൂസ) പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തമായി ധനസഹായം ലഭിച്ചിരിക്കുന്നത്. ആറ് മാസത്തിനകം സര്‍വകലാശാലയെ സമ്പൂര്‍ണ്ണ വെര്‍ച്വല്‍ സര്‍വകലാശാലയായി ഉയര്‍ത്തും. സര്‍വകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സര്‍വകലാശാലയുടെ എട്ട് പ്രാദേശിക കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി 30 അഡ്വാന്‍സ്ഡ് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കാലടി മുഖ്യകേന്ദ്രത്തില്‍ വെര്‍ച്വല്‍ തീയറ്റര്‍ കോംപ്ലക്സ് എന്നിവ സ്ഥാപിക്കും. കാലടി മുഖ്യകേന്ദ്രത്തെ രണ്ട് മാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ ഇ-കാമ്പസായി പ്രഖ്യാപിക്കും. കാലടി മുഖ്യകേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന ഡാറ്റാ സെന്റര്‍ പൂര്‍ത്തിയായി വരുന്നു. ഇതോടെ കാലടി മുഖ്യകേന്ദ്രത്തില്‍ നടക്കുന്ന സെമിനാറുകളിലും ശില്പശാലകളിലും ഡാറ്റാ സെന്ററിന്റെ സഹായത്തോടെ സര്‍വകലാശാലയുടെ പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലെയും കുട്ടികള്‍ക്കും പങ്കെടുക്കാനാകും. വൈഫൈ സംവിധാനത്തിന്റെയും സോളാര്‍ പവര്‍ സിസ്റ്റത്തിന്റെയും ഉദ്ഘാടനം ഉടനുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
സര്‍വകലാശാലയുടെ വിവിധ വെര്‍ച്വല്‍ പദ്ധതികള്‍ക്ക് ആറ് കോടി 13 ലക്ഷം രൂപയാണ് റൂസ അനുവദിച്ചിരിക്കുന്നത്. തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ വെര്‍ച്വല്‍ തീയറ്റര്‍, സെമിനാര്‍ ഹാള്‍, കാലടി മുഖ്യകേന്ദ്രത്തില്‍ ഡാറ്റാ സെന്റര്‍, റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, ഇ-കാമ്പസ് പദ്ധതി, എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും അഡ്വാന്‍സ്ഡ് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നീ വിവിധ വെര്‍ച്വല്‍ പദ്ധതികള്‍ക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. റൂസാ പദ്ധതി പ്രകാരം ഇപ്പോള്‍ 15.5 കോടി രൂപ ലഭിച്ചിട്ടുണ്ട്. ബാക്കി 4.5 കോടി രൂപ ഉടന്‍ ലഭിക്കും. കാലടി മുഖ്യകേന്ദ്രത്തില്‍ ഓഡിറ്റോറിയം, സോളാര്‍ പവര്‍ പ്ലാന്റ്, ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക്, മഴവെള്ള സംഭരണി എന്നിവയുടെ നിര്‍മ്മാണം, ജലസ്രോതസ്സുകളുടെ ശാക്തീകരണം, കാലടി മുഖ്യകേന്ദ്രത്തിലെ നിള ലേഡീസ് ഹോസ്റ്റലിന്റെ നവീകരണം, ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം, സ്പോര്‍ട്സ് ഉപകരണങ്ങള്‍, ലൈബ്രറി ശാക്തീകരണം, മറ്റ് അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 13.87 കോടി രൂപയാണ് റൂസ പദ്ധതിയിലൂടെ സര്‍വകലാശാലയ്ക്ക് ലഭിക്കുന്നത്, വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര് പറഞ്ഞു.
രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രന്, ഫിനാന്‍സ് ഓഫീസര്‍ ടി. എല്‍. സുശീലന്, ജോയിന്റ് രജിസ്ട്രാര്‍ എം. ജെ. ജോര്‍ജ്ജ് എന്ന്വര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: