ന്യൂദല്‍ഹി: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയില്‍ അപാകത ആരോപിച്ച് ജീവനൊടുക്കിയ വിമുക്തഭടന്‍ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയക്കളിയുടെ ഇര. രാം കിഷന്‍ ഗ്രേവാളിന് പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇത് പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ചിലര്‍ രാഷ്‌ട്രീയ ലാഭത്തിനായി ആത്മഹത്യ ചെയ്യുന്ന തരത്തില്‍ രാം കിഷനെ സമ്മര്‍ദ്ദത്തിലാക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സംശയം. ഇക്കാര്യം വിശദമായി തന്നെ അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് രാം കിഷന്‍ വിരമിച്ചത്. മരണത്തിന് തൊട്ടുമുന്‍പ് രാം കിഷന്‍ മകനെ ഫോണില്‍ വിളിച്ച് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും ജവാന്മാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും പറഞ്ഞു. പ്രതിരോധമന്ത്രിക്ക് തിങ്കളാഴ്ച കത്തെഴുതിയതായും മന്ത്രിയെ കാണാന്‍ ശ്രമിച്ചതായും വീട്ടുകാര്‍ പറയുന്നു. ഇതിന് പിറ്റേ ദിവസം ജീവനൊടുക്കിയത് സംശയാസ്പദമെന്നാണ് പോലീസ് കരുതുന്നത്. അസ്വസ്ഥനായിരുന്ന രാം കിഷന്റെ മാനസികാവസ്ഥയെ ചിലര്‍ മുതലെടുത്തുവോയെന്നും പരിശോധിക്കുന്നു.
പദ്ധതി നടപ്പാക്കിയതോടെ 28500 രൂപയാണ് രാം കിഷന് പെന്‍ഷനായി ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ബാങ്കിന്റെ വീഴ്ച കാരണം ഇതില്‍ കുറവ് വന്നിരുന്നു. പെന്‍ഷന്‍ കിട്ടാത്തതല്ല ബാങ്കുമായുള്ള പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് കേന്ദ്ര മന്ത്രി ജനറല്‍ വി.കെ. സിംഗ് പറഞ്ഞു. ഇതിനിടെ രാം കിഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന വിവരവും പുറത്ത് വന്നു. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍പാഞ്ച് ആയിരുന്നു. വിമുക്തഭടന്റെ കുടുംബത്തിന് ഒരു കോടി രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.
രാഷ്‌ട്രീയക്കളിക്കെതിരെ സമരക്കാര്‍
ന്യൂദല്‍ഹി: ആത്മഹത്യയില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സമരത്തിലുള്ള വിമുക്ത ഭടന്മാര്‍. കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ ഇതില്‍ ഇടപെടരുതെന്ന് ജന്തര്‍മന്തറില്‍ സമരം നടത്തുന്ന യൂണൈറ്റഡ് ഫ്രണ്ട് എക്‌സ് സര്‍വ്വീസ്‌മെന്‍ മൂവ്‌മെന്റ് പറഞ്ഞു. ഇവരോടൊപ്പമാണ് രാം കിഷനും സമരം ചെയ്തത്. വിഷയത്തെ രാഷ്‌ട്രീയത്കരിക്കരുത്. മൃതദേഹം സമരപ്പന്തലിലേക്ക് എത്തിക്കണമെന്ന് രാഷ്‌ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും തങ്ങള്‍ നിരസിക്കുകയായിരുന്നുവെന്ന് ഭാരവാഹി റിട്ട. കേണല്‍ അനില്‍ കൗള്‍ പറഞ്ഞു
പെന്‍ഷന്‍: 20 ലക്ഷത്തിലേറെ വിമുക്തഭടന്മാര്‍ക്ക്
ന്യൂദല്‍ഹി: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇരുപത് ലക്ഷത്തിലേറെ വിമുക്ത ഉഭടന്മാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒരു ലക്ഷത്തോളം പേര്‍ക്ക് നല്‍കാനായിട്ടില്ല. രേഖകളുടെ പരിശോധന നടന്നുവരികയാണ്. രണ്ട് മാസത്തിനുള്ളില്‍ ഇത് പരിഹരിക്കും. പെന്‍ഷനില്‍ ശരാശരി 24 ശതമാനമെങ്കിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
















