ന്യൂദല്‍ഹി: ചരക്കു സേവന നികുതി നാല് തരത്തില്‍ ഈടാക്കാന്‍ ധാരണയായി. കുറഞ്ഞത് 5 ശതമാനവും കൂടുതല്‍ 28 ശതമാനവുമാണ്. 5,12,18,28 എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി ഏര്‍പ്പെടുത്തുക. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി ഘടനയില്‍ തീരുമാനമായത്.
സംസ്ഥാന ധനമന്ത്രിമാരുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രധാന വിഷയത്തില്‍ ധാരണയിലെത്തിയത്. 6,12,18,26 എന്നീ സ്ലാബുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്ര ശ്രമം.
പുതിയ നികുതി ഘടന പ്രാബല്യത്തിലാകുന്നതോടെ ഭക്ഷ്യവസ്തുക്കള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. ഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കും. നിത്യോപയോഗ സാധനങ്ങളുടെ നികുതി 14 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറയും. സ്വര്‍ണത്തിന് മേലുള്ള നികുതി പിന്നീട് പ്രഖ്യാപിക്കും. ആഡംബര വസ്തുക്കള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നികുതിയായ 28 % ഈടാക്കുക.
ആഡംബര കാറുകള്‍, പുകയില ഉത്പന്നങ്ങള്‍, കുപ്പിയിലാക്കിയ ശീതള പാനീയങ്ങള്‍ എന്നിവയ്‌ക്ക് സെസ് ഏര്‍പ്പെടുത്തും. സേവന നികുതി 15 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലാകും. സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ജിഎസ്ടി നടപ്പാക്കുമ്പോള്‍ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ ഉപയോഗിക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
നവംബര്‍ 16ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ജിഎസ്ടി ബില്ലില്‍ നിരക്ക് ഉള്‍പ്പെടുത്തും. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പത്ത് ലക്ഷമായിരിക്കും. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനും തീരുമാനിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് വാര്‍ഷിക നികുതി വളര്‍ച്ചാ നിരക്ക് 14 ശതമാനമായി കണക്കാക്കിയാകും നഷ്ടപരിഹാരം നല്‍കുക.
















