വാഷിങ്ടൺ: അടുത്ത അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റ് 100 ദിവസത്തിനകം ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. യുഎസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ (സിഎസ്‌ഐഎസ്) വിദഗ്ധരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സുരക്ഷാ രംഗത്തെ ഭാരത-യുഎസ് സഹകരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭാരതവും അമേരിക്കയും ഇപ്പോൾ തുടർന്നു പോകുന്ന സഹകരണം വരും നാളുകളിലും ഏറെ ആവശ്യമാണെന്ന് സംഘം അഭിപ്രായപ്പെടുന്നു. ഭാരതവും അമേരിക്കയും തമ്മിലുള്ള ഉഭയകകക്ഷി ബന്ധം ഏറെ പ്രധാന്യമർഹിക്കുന്നതാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ സൈനികപരമായി കൂടുതൽ സഹകരണ നടപടികൾ നടപ്പിലാക്കണമെന്നും വിദഗ്ധർ പറയുന്നു.
അടുത്ത പ്രസിഡന്റ് ആരായാലും നൂറ് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തണം, ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്ന് നൽകാൻ സാധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവും ശക്തനായ നേതാവായിട്ടാണ് സംഘം വിലയിരുത്തുന്നത്. അദ്ദേഹവുമായിട്ടുള്ള ബന്ധം ഏഷ്യ പസഫിക് മേഖലയിൽ അമേരിക്കയ്‌ക്ക് കൂടുതൽ ഗുണകരമാകുമെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ വിദേശ നയങ്ങളെ വിദഗ്‌ദ്ധർ പ്രശംസിക്കുന്നുണ്ട്.
ഭാരതം, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു ചതുര്‍രാഷ്‌ട്ര സുരക്ഷാ സഹകരണത്തിന് അടുത്ത യുഎസ് ഭരണകൂടം മുന്‍കൈയെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
















