കൊച്ചി: ജില്ലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ഇ-ജാഗ്രത പദ്ധതിയുമായി ജില്ലാ ഭരണകൂടം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആശയാവിഷ്കാരം നിര്‍വഹിച്ചതും നേതൃത്വം നല്‍കുന്നതും സംസ്ഥാന ഐടി മിഷന് മുന്‍ ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ. സഫറുള്ളയാണ്. 18ന് പദ്ധതിക്ക് തുടക്കം കുറിക്കും.
സുരക്ഷിത ഇന്റര്‍നെറ്റ് ബോധവല്‍ക്കരണ പരിപാടിയായാണ് ഇ ജാഗ്രതയ്ക്ക് കളക്ടര്‍ രൂപം നല്‍കിയിരിക്കുന്നത്.
എറണാകുളം, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി 101 ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും.
വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനസമ്പാദനത്തിന്റെയും സുപ്രധാന ഘടകമായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രയോജനം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇന്റര്‍നെറ്റിന്റെ ഉപയോഗം സമൂഹത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ സമീപനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ നിയമങ്ങളുടെ ലംഘനത്തിനും, ഇന്റര്‍നെറ്റിന്റെ പ്രയോജനം സംബന്ധിച്ച് തെറ്റായ ആശയങ്ങള്‍ക്കും വഴിമരുന്നിടുന്നു. ഇതിന് വലിയൊരളവു വരെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇ ജാഗ്രത പദ്ധതി നടപ്പാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഐടി@സ്കൂളിന്റെ സഹായത്തോടെ കണ്ടെത്തും. ഒരു സ്കൂളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് പുറമെ ഒരു അധ്യാപകനും മാസ്റ്റര്‍ ട്രെയിനറായിരിക്കും. ഇവര്‍ക്കുള്ള പരിശീലനം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ കേന്ദ്രത്തില്‍ നല്‍കും. ഐടി@സ്കൂള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയും മറ്റ് പ്രമുഖ ഐ.ടി സ്ഥാപനങ്ങളിലെ വിദഗ്ധരും പരിശീലന പരിപാടിയുമായി സഹകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: