വാഷിങ്ടൺ: ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് യുദ്ധങ്ങളിലൂടെ ആവരുതെന്ന് പാക്കിസ്ഥാൻ സ്ഥാനപതി. യുദ്ധം ഒരു തരത്തിലുള്ള പരിഹാര മാർഗമല്ലെന്ന് അമേരിക്കയിലെ പാക് അംബാസഡർ ജലീൽ അബാസ് ജിലാനി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമാധാന ചർച്ചയിലൂടെ മാത്രമെ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിലേക്ക് കടക്കുക എന്നത് ഇരു രാജ്യങ്ങൾക്കും യോജിച്ച ഒന്നല്ല. അതിനു കാരണം സാമ്പത്തികമായ വികസനം രണ്ടു രാജ്യങ്ങൾക്കും ആവശ്യമാണ് എന്നതാണ്. കൂടാതെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തെ കുറിച്ച് ചിന്തിക്കുന്നതു പോലും സങ്കൽപിക്കാനാകില്ല. അതിനാലാണ് സമാധാന ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ച് പാക്കിസ്ഥാൻ ചിന്തിക്കുന്നത്. ആണവ ശക്തികളായ രണ്ടു പേർക്ക് യുദ്ധം ഒരിക്കലും ഒരു പരിഹാരമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















