കാസര്‍കോട്: അടിയന്തരാവസ്ഥ തടവുകാരന്‍, രാഷ്‌ട്രീയക്കാരനിലെ മികച്ച സംഘാടകന്‍, ഗായകന്‍, നടന്‍, ബദിയടുക്ക, പെര്‍ള പ്രദേശങ്ങളില്‍ ഹരിത കുങ്കുമ പതാകകള്‍ ആദ്യമായി പാറിച്ച വ്യക്തി, താമര ചിഹ്നത്തില്‍ മത്സരിച്ച് സംസ്ഥാനത്ത് തന്നെ ബിജെപിയെ ആദ്യമായി ബ്ലോക്ക് പഞ്ചായത്തില്‍ അധികാരത്തിലെത്തിച്ചയാള്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയാണ് ടി.ആര്‍.കെ. ഭട്ടെന്ന മൂന്നക്ഷരത്തിലറിപ്പെടുന്ന ടി.രാമകൃഷ്ണ ഭട്ട്. ചെറുപ്പത്തില്‍ തന്നെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് ആകൃഷ്ടനായി മംഗലാപുരം കാനറാ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ശാഖയില്‍ പങ്കെടുത്തു. 1944ല്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന് 15 വയസ്സായിരുന്നു. ജയജയ ഭാരതമെന്ന ഗണഗീതമാണ് തന്നെ സംഘത്തിലേക്ക് ആകര്‍ഷിച്ചതെന്ന് ഇദ്ദേഹം പറയുന്നു. പെര്‍ളയിലെ വീട്ടിലിരുന്ന് എണ്‍പെത്തിയെട്ടാമത്തെ വയസ്സില്‍ സ്വരശുദ്ധിയോടെ ഗണഗീതം പാടുമ്പോള്‍ മുഖത്ത് മിന്നി മറഞ്ഞത് പഴയ ആ സമരാവേശമാണ്.
ബദിയടുക്ക, പെര്‍ള പ്രദേശങ്ങളില്‍ നിരന്തരമായ യാത്രകള്‍ ചെയ്ത് 1946 ല്‍ ആര്‍എസ്എസ് ശാഖകള്‍ ആരംഭിച്ചു. 1947 ല്‍ ബെല്‍ഗാമില്‍ നിന്ന് ഒ.ടി.സി. കഴിഞ്ഞു. വളരെയേറെ ക്ലേശങ്ങള്‍ തരണം ചെയ്താണ് ശാഖകള്‍ക്ക് നേതൃത്വം നല്‍കിയത്. 1948 ല്‍ ആര്‍എസ്എസ് നിരോധനത്തെ തുടര്‍ന്ന് നടന്ന സമരത്തില്‍ മൂന്ന് മാസവും, 1975 ല്‍ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ 15 മാസവും ജയില്‍ ശിക്ഷ അനുഭവിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് മിസ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിഞ്ഞത്. അന്ന് മൂക്ക് പൊടി ഉപയോഗിക്കുന്ന കാലമായിരുന്നു.
ടി.ആര്‍കെയുടെ പാട്ട് കേള്‍ക്കാന്‍ മൂക്കു പൊടിയുമായി വന്ന് അന്ന് വാര്‍ഡര്‍മാര്‍ മത്സരിക്കുക പതിവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹോദരന്‍ ലക്ഷ്മി നാരായണ ഭട്ടിനെയും കൂടെ അറസ്റ്റ് ചെയ്തതോടെ വീട്ടില്‍ പ്രായമായ അമ്മയും ചെറിയ കുട്ടികളുമായി ഭാര്യ ഉഷ തീര്‍ത്തും ഒറ്റപ്പെട്ടു പോയി. അന്ന് പാര്‍ട്ടി പ്രവര്‍ത്തകരും കൂട്ടുകാരും നല്‍കിയ സഹായവും കഷ്ടകാലങ്ങളില്‍ താങ്ങും തണലുമായി നിന്ന് ഭാര്യയുടെ അകമഴിഞ്ഞ പിന്തുണയുമാണ് തന്നെ പിടിച്ച് നിര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സഹോദരനായി പോയത് കൊണ്ട് മാത്രമാണ് ലക്ഷ്മി നാരായണയെ പോലീസ് അറസ്റ്റ് ചെയ്തത്. 1952 ല്‍ കര്‍ക്കളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സദാശിവ റാവുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അന്ന് ജനസംഘത്തി ന്റെ പ്രചാരക് ആയിരുന്നു.
സംഘപരിവാര്‍ നേതാക്കളായ കെ.ജി.മാരാര്‍, പി.പരമേശ്വരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, സൂര്യനാരായണ റാവു, ചന്ദ്രശേഖര ഭണ്ഡാരി തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 ല്‍ എന്മകജെ പഞ്ചായത്ത് പ്രസിഡണ്ടായും, 1995 ല്‍ ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും രാഷ്‌ട്രീയത്തിലും ടി.ആര്‍.കെ. വ്യക്തിമുദ്ര പതിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കണ്ണൂര്‍ സന്ദര്‍ശന സമയത്ത് വന്ദേമാതരം ആലപിച്ചു. 1980 ല്‍ പേര്‍ള നഗരത്തിലുണ്ടായിരുന്ന അശോക മരം ആരോ മുറിച്ച് കളഞ്ഞപ്പോള്‍ പകരം മരം നട്ട് പിടിപ്പിച്ചത് വന്‍ കോലാഹലങ്ങള്‍ക്ക് കാരണമായെന്ന് പറയുമ്പോള്‍ മുഖത്ത് പുഞ്ചിരി.
നല്ലൊരു പാട്ടുകാരന്‍ കൂടിയായ ടി.ആര്‍.കെ. സ്വന്തമായി ഉണ്ടാക്കിയ സത്യനാരായണ ഭജനാ സംഘവുമായി കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലും, കര്‍ണ്ണാടകയിലും അനവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. യക്ഷഗാനം, ശാകുന്തളം നാടകത്തിലെ ശകുന്തളയുടെ വേഷം തുടങ്ങിയവ നിരവധി വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. കാസര്‍കോട് 1956 ല്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ച് ജാലിയന്‍ വാലാബാഗെന്ന പേരില്‍ പുസ്തകം രചിച്ചു. ഭജനയെ ക്രമപ്പെടുത്തി പുസ്തകമെഴുതി. നാമെല്ലാം ഒന്നാണെന്ന സങ്കല്‍പ്പം മുറുകെ പിടിച്ച് ഖാദി മാത്രം ധരിച്ച് സാമൂഹ്യ പ്രശ്‌നങ്ങളില്‍ തന്റെതായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് ടി.ആര്‍.കെ. നിലവില്‍ ഇടിയഡുക്ക ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിന്റെ പ്രസിഡണ്ടാണ്. വര്‍ഷങ്ങളായി ജന്മഭൂമി പത്രം മുടങ്ങാതെ വായിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ടി.ആര്‍.കെ. ഭട്ടിനെ ഒമ്പതിന് രാവിലെ 9.30 ന് പെര്‍ളയിലെ ഇടിയഡുക്ക ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജന്മനാട് ആദരിക്കും. ചടങ്ങില്‍ വെച്ച് ശിവപാട്ടെ തയ്യാറാക്കിയ ടി.ആര്‍.കെ. ഭട്ടിന്റെ ജീവചരിത്ര ഗ്രന്ഥം ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണ ദാസ് പ്രകാശനം ചെയ്യും. ക്യാപ്റ്റന്‍ നാരായണ അദ്ധ്യക്ഷത വഹിക്കും. ഡോ.കല്ലടുക്ക പ്രഭാകര ഭട്ട്, കര്‍ണ്ണാടക ബിജെപി മലയാളി സെല്‍ കോ.ഓഡിനേറ്റര്‍ വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
















