ന്യൂദല്‍ഹി: ഇന്ത്യയിലുടനീളം 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍ നീറ്റ് യുജി പരീക്ഷ എഴുതി. പരീക്ഷ സുഗമമായി അവസാനിച്ചു. ഓഖ്ലയിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആസ്ഥാനത്ത് നീറ്റ്-യുജി പുനഃപരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നേരത്തെ അവലോകനം ചെയ്തിരുന്നു.
ഇന്ത്യയിലെ 551 നഗരങ്ങളിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടന്നത്. ഇംഗ്ലീഷിലും 12 ഇന്ത്യന്‍ ഭാഷകളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കി.
എന്‍ടിഎയുടെ കണക്കനുസരിച്ച്, 95,000-ത്തിലധികം മുറികളിലാണ് പുനഃപരീക്ഷ നടന്നത്, എല്ലായിടത്തും സിസിടിവി നിരീക്ഷണം സജ്ജീകരിച്ചിരുന്നു. ദേശീയ, സംസ്ഥാന, മന്ത്രാലയ തലങ്ങളില്‍ തത്സമയ ഫീഡുകള്‍ നിരീക്ഷിക്കുന്നതിനൊപ്പം മൊത്തം 1,38,560 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു്.
ഇലക്ട്രോണിക് പിഴവുകള്‍ തടയുന്നതിനായി 51,311 ജാമറുകളും വിന്യസിച്ചു.
38,795 ഫ്രിസ്‌കിംഗ് ഉദ്യോഗസ്ഥരെയും 48,448 ബയോമെട്രിക് വെരിഫിക്കേഷന്‍ സ്റ്റാഫുകളെയും വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരുന്നുവെന്ന് എന്‍ടിഎ അറിയിച്ചു. ബയോമെട്രിക് വെരിഫിക്കേഷനുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുകയും ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിച്ചതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ് സമയം കുറയ്‌ക്കാനും സമഗ്രമായ പരിശോധന ഉറപ്പാക്കാനും കഴിഞ്ഞു.
ഓരോ പരീക്ഷാ മുറിയിലും രണ്ട് ഇന്‍വിജിലേറ്റര്‍മാരെ വീതമാണ് നിയോഗിച്ചത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ ഏകദേശം 6,700 നിരീക്ഷകരെ നിയോഗിച്ചിരുന്നു. നിരീക്ഷണ ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഫ്‌ളാഗ് ചെയ്യുന്നതിനും എ ഐ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചിരുന്നുവെന്ന് എന്‍ടിഎ അറിയിച്ചു.
















