ആലപ്പുഴ: റോഡുകളും നടപ്പാതകളും കച്ചവടസ്ഥാപനങ്ങളുള്‍പ്പടെയുള്ളവര്‍ കൈയേറിയത് ഒഴിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങള്‍ പാഴായി. റവന്യൂ, പോലീസ് അധികാരികളുടെ സഹായത്തോടെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു. പൊതുമരാമത്ത് റോഡുകളിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരം പാതയില്‍ യാതൊരുവിധ കൈയേറ്റങ്ങളോ തെരുവോര കച്ചവടങ്ങളോ അനുവദനീയമല്ലെന്നു പറഞ്ഞിരുന്നു.
നടപടികള്‍ എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതിന്റെ ഫലമായി റോഡുകള്‍ക്ക് നാശനഷ്ടം സംഭവിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും കൂടാതെ പൊതുമരാമത്ത് റോഡുകളിലെ കൈയേറ്റങ്ങള്‍ അപ്പപ്പോള്‍ തന്നെ കണ്ടെത്താനും അവ ഒഴിപ്പിക്കാനുമുള്ള റോഡു പരിശോധന, എന്‍ജിനിയര്‍മാര്‍ നടത്തുന്നതിനുള്ള നിര്‍ദേശവും നല്കിയിട്ടുള്ളതായും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷെ എല്ലാം വാചകകസര്‍ത്തുകളില്‍ ഒതുങ്ങുകയാണ്.
റോഡുകള്‍ വാഹനഗതാഗതത്തിനും നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്കും മാത്രമായിട്ടുള്ളതാണ്. അതില്‍ വഴിവാണിഭമോ സ്ഥിരം കയറ്റിയിറക്കുകളോ പാര്‍ക്കിങോ മറ്റു കൈയേറ്റങ്ങളോ അനുവദിക്കാന്‍ പാടില്ലെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ അതു കര്‍ശനമായി നടപ്പിലാക്കേണ്ടതാണ്.വിവിധ വകുപ്പുകളുടെ കീഴിലുള്ള റോഡുകള്‍ പൊതുജനങ്ങള്‍ക്കു തിരിച്ചറിയാന്‍ തക്കവിധം ആവശ്യമായ ബോര്‍ഡുകള്‍ സ്ഥാപിക്കേണമെന്നും, കൈയേറ്റങ്ങള്‍ തടയണമെന്നും തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
















