മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ ഉദ്യോഗസ്ഥരും ഭരണക്കാരും ചില ഏജന്റുമാര്‍ വഴി അഴിമതിയും കൈക്കൂലിയും കൈപ്പറ്റുന്നതായി തുറന്നു സമ്മതിച്ച് മട്ടന്നൂര്‍ നഗരസഭയുടെ പത്രക്കുറിപ്പ്. സിപിഎം ഭരണം നടത്തുന്ന മട്ടന്നൂര്‍ നഗരസഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനളുള്‍പ്പെടെ വന്‍കൈക്കൂലി വാങ്ങുന്നതായും ഉദ്യോഗസ്ഥര്‍ അനധികൃത നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണെന്ന ബിജെപിയടക്കമുളള സംഘടനകളുടെ ആരോപണം ശരിവെയ്‌ക്കുന്ന തരത്തിലാണ് നഗരസഭ പണം കൈപ്പററുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും ഏജന്റുമാര്‍ക്കെതിരേയും വിരല്‍ ചൂണ്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കിയത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജീവനക്കാര്‍ക്ക് നല്‍കാന്‍ എന്നു പറഞ്ഞ് പൊതുജനങ്ങളില്‍ നിന്നും പണം കൈപ്പറ്റുന്ന ചില ഏജന്റുമാര്‍ പ്രവര്‍ത്തിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായാണ് നഗരസഭ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. കൂടാതെ കെട്ടിട നിര്‍മ്മാണ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ പണം കൈപ്പറ്റുന്നതായും അവിഹിതമായ കാര്യങ്ങള്‍ക്കായി ചില അപേക്ഷകര്‍ നഗരസഭാ ജീവനക്കാര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായി മനസ്സിലാക്കുന്നതായും സിപിഎം നേതാവും നഗരസഭാ ചെയര്‍മാനുമായ ഭാസ്‌ക്കരന്റെ കൈയ്യൊപ്പോടു കൂടിയ പത്രക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതുജനങ്ങള്‍ വിവിധ ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവിധ സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍, മറ്റ് വിവിധ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ എന്നിവ സമര്‍പ്പിക്കുമ്പോള്‍ പരാതിയോ ആക്ഷോപമോ ഉണ്ടെങ്കില്‍ സെക്രട്ടറിയെയോ ചെയര്‍മാനെയോ അറിയിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതൃത്വം നല്‍കുന്ന ഭരണ സമിതിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് നഗരസഭയില്‍ അഴിമതിയും സ്വജനപക്ഷപാതവും തുടര്‍ന്നുവരികയാണെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുകയാണ്. ഈ ആരോപണങ്ങള്‍ ശരിയാണെന്ന് സ്വയം സമ്മതിക്കുന്നതരത്തിലുള്ള ചെയര്‍മാന്റെ കത്ത് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകായണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭയുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ചെയര്‍മാന്റെ പുതിയ സര്‍ക്കുലര്‍ എന്നാണ് സൂചന.
തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയില്‍ മാര്‍ച്ച് 31ന് എല്ലാ വര്‍ഷവും പാസാക്കേണ്ട ബജറ്റ് പോലും നിലവിലുള്ള ഭരണസമിതി പാസാക്കാതെ നഗരസഭയില്‍ ഭരണപ്രതിസന്ധി നിലനില്‍ക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും യഥാവിധി നടക്കാത്ത സ്ഥിതിയാണ് നഗരസഭാ പരിധിയിലുള്ളത്. കാലാവധി അവസാനിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിയുള്ള നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നത്.
















