കുഞ്ഞുമായി ആശുപത്രി ജീവനക്കാരന്‍
മെക്‌സിക്കോ സിറ്റി: രണ്ടമ്മ, ഒരച്ഛന്‍, ഈ മകന്റെ ജന്മം ശാസ്ത്രലോകത്തെ പുതിയ നേട്ടമാകുന്നു. ശാസ്ത്രജ്ഞര്‍ പറയുന്നു, ”വന്‍ നേട്ടമാണിത്, വമ്പന്‍ വിപ്ലവം.” മൂന്നു രക്ഷിതാക്കളില്‍ പിറന്ന കുട്ടി ആരോഗ്യത്തോടെ കഴിയുന്നു. മാതാപിതാക്കളല്ലാത്ത മൂന്നാമത്തെയാള്‍, ദാതാവായ അമ്മ.
കുട്ടി പിറന്നത് ജോര്‍ദ്ദാന്‍കാരായ രക്ഷിതാക്കളിലാണ്, അമേരിക്കന്‍ വിദഗ്‌ദ്ധ സംഘം മെക്‌സിക്കോയില്‍ പരീക്ഷിച്ചാണ് പുതിയ നേട്ടമുണ്ടാക്കിയത്.
കുട്ടിയുടെ അമ്മയുടെ ജീനില്‍ ലീഹ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന രോഗകാരണമുണ്ടായിരുന്നു. ശരീരത്തിന്റെ ചലനശേഷി ഇല്ലാതാവുകയും മനസ്സിന് ആ പ്രേരണ നല്‍കാനാവാതെ വരികയും ചെയ്യുന്നതാണ് ഈ രോഗം. ശരീര കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന മൈറ്റോകോണ്‍ഡ്രിയ (തമിഴില്‍ ഇഴൈമണി; ഇത് കോളകേന്ദ്രത്തിലല്ല, സൈറ്റോപ്ലാസയിലാണ്) യിലാണ് ഇതിന്റെ ഡിഎന്‍എ ഉണ്ടാവുക. ഇത് മറ്റു കോശങ്ങളുടെ ഡിഎന്‍എയില്‍ നിന്ന് വ്യത്യസ്തമാകും. ഇത്തരം 37 ജീനുകള്‍ അമ്മമാരില്‍ നിന്ന് ഓരോരുത്തര്‍ക്കും കിട്ടുന്നു.
പുതിയ പരീക്ഷണത്തിലെ അമ്മയ്‌ക്ക് ജനിച്ച, രണ്ടു കുട്ടികള്‍ ഈ രോഗത്താല്‍ മരിച്ചു. തുടര്‍ന്നാണ് ദമ്പതികള്‍ ന്യൂയോര്‍ക്കിലെ ന്യൂ ഹോപ് വന്ധ്യത ചികിത്സാ കേന്ദ്രത്തിലെ ഡോ. ജോണ്‍ ഷാങ്ങിന്റെ സഹായം തേടിയത്.
ഷാങ്ങ് മൈറ്റോകോണ്‍ഡ്രിയ രോഗക്കാരില്‍ പ്രത്യുത്പാദനത്തിന് ഈ ശാസ്ത്രീയ വിദ്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന് പല രീതിയുണ്ട്. ബ്രിട്ടനില്‍ നിലവിലുള്ള പ്രോ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്ന രീതിയില്‍, അമ്മയുടെയും ദാതാവായ അമ്മയുടെയും അണ്ഡങ്ങള്‍ അച്ഛന്റെ ബീജവുമായി ചേര്‍ക്കും. അണ്ഡങ്ങള്‍ ഭ്രൂണമാകുന്നതിനു തൊട്ടുമുന്‍പ്, അണ്ഡങ്ങളിലെ ഓരോ ന്യൂക്ലിയസുകള്‍ മാറ്റും. ദാതാവിന്റെ അണ്ഡത്തിലെ ഒരു ന്യൂക്ലിയസ് നിര്‍വീര്യമാക്കി അമ്മയുടെ അണ്ഡത്തിലെ ന്യൂക്ലിയസ് പകരം വെക്കും.
ഈ വിദ്യ പക്ഷേ, മുസ്ലിംകളായ ജോര്‍ദ്ദാന്‍ ദമ്പതികള്‍ക്ക് സ്വീകാര്യമല്ലായിരുന്നു. വിശ്വാസ പ്രകാരം ഭ്രൂണഹത്യ പാടില്ലെന്ന് വന്നു. അതിനാല്‍ ഡോ. ഷാങ്ങ് മറ്റൊരു മാര്‍ഗ്ഗം സ്വീകരിച്ചു. അദ്ദേഹം അമ്മയുടെ അണ്ഡത്തില്‍ നിന്ന് ഒരു ന്യൂക്ലിയസ് മാറ്റി, മാറ്റിയ ന്യൂക്ലിയസ് ദാതാവിന്റെ അണ്ഡത്തില്‍ നിക്ഷേപിച്ചു. ആ പുതിയ അണ്ഡത്തെ, അതായത് അമ്മയുടെ ഡിഎന്‍എ ന്യൂക്ലിയസും ദാതാവിന്റെ കോണ്‍ഡ്രിയല്‍ ന്യൂക്ലിയസും ചേര്‍ത്ത അണ്ഡത്തെ, അച്ഛന്റെ ബീജവുമായി സംയോജിപ്പിച്ചു.
ഇത്തരത്തില്‍ അഞ്ച് ഭ്രൂണങ്ങള്‍ രൂപപ്പെടുത്തി. അതിലൊന്ന് അമ്മയില്‍ നിക്ഷേപിച്ചു. ഒമ്പതാം മാസം ആണ്‍കുട്ടി പിറന്നു. ഇപ്പോള്‍ പ്രായം അഞ്ചു മാസം.
പുതിയ കണ്ടെത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്ര സംഘം ഒക്‌ടോബറില്‍ സാള്‍ട്ട് ലേക് സിറ്റിയില്‍ നടക്കുന്ന പ്രത്യുത്പാദന വൈദ്യശാസ്ത്ര കോണ്‍ഗ്രസില്‍ വെളിപ്പെടുത്തും. ബ്രിട്ടനില്‍ നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍നിന്ന് ഏറെ വ്യത്യസ്തമായ ഈ പരീക്ഷണം വിപ്ലവകരം തന്നെയായെന്ന് ‘ന്യൂ സയന്റിസ്റ്റ്’ വാരിക വിശേഷിപ്പിക്കുന്നു.
















