ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന് കേസിലെ നിര്‍ണായക ഫയല്‍ കാണാതായതില്‍ അന്വേഷണം മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിലേക്ക്. ഫയല്‍ കണ്ടെത്താന്‍ ദല്‍ഹി സന്‍സദ്മാര്‍ഗ് പോലീസും ആഭ്യന്തര മന്ത്രാലയവും പുതിയ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ചിദംബരത്തിന്റെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു തന്നെയാണ് ഫയല്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള ആരോപണം ശക്തമാണ്.
അഞ്ച് ഫയലുകളാണ് നഷ്ടപ്പെട്ടത്. യുപിഎ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ ഇസ്രത്തിന്റെ ഭീകരബന്ധം സൂചിപ്പിച്ചിരുന്നു.
രണ്ടാം സത്യവാങ്മൂലത്തില്‍ ഇത് പൂര്‍ണമായി ഒഴിവാക്കി. രണ്ടാം സത്യവാങ്മൂലത്തിന്റെ പകര്‍പ്പ,് 2009ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറ്റോര്‍ണി ജനറലിന് എഴുതിയ രണ്ട് കത്തുകള്‍, അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച കരട് സത്യവാങ്മൂലം, ഇതില്‍ അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരം സെപ്റ്റംബര്‍ 24 നു വരുത്തിയ ഭേദഗതി എന്നിവയാണ് കാണാതായത്.
2009 സപ്തംബര്‍ 18 നും 28നും ഇടയിലാണ് ഇവ നഷ്ടപ്പെട്ടത്. ഇക്കാര്യം ജി.കെ. പിള്ള അടുത്തിടെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.
2004 ജൂണ്‍ 15 ന് അഹമ്മദാബാദിനു സമീപത്തുവച്ചാണ് ഇസ്രത്ത് ഉള്‍പ്പെടെ നാലു പേരെ ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്കര്‍ ഇ തോയ്ബ ഭീകരരായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: