ന്യൂദല്‍ഹി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ക്കും. ലിംഗസമത്വത്തിനെതിരായ മുത്തലാഖിന് മതേതര രാജ്യത്ത് പ്രസക്തിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ സുപ്രീംകോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു.
നീതിയുക്തമല്ലാത്തതും വിവേചനപരവും യുക്തിരഹിതവുമാണ് മുത്തലാഖെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കും. മന്ത്രിമാരായ രാജ്നാഥ് സിങ്, ജയ്റ്റ്ലി, മനോഹര്‍ പരീക്കര്‍, മനേകാ ഗാന്ധി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഇരുപതോളം മുസ്ലിം രാജ്യങ്ങളില്‍ വിവാഹവും വിവാഹമോചനവും സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ മുത്തലാഖ് ഒഴിവാക്കുന്നത് വിശ്വാസത്തോടുള്ള അനീതിയാകില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഫോണിലൂടെ മുത്തലാഖ് ചെയ്യപ്പെട്ട കൊല്‍ക്കത്ത സ്വദേശിനി ഇസ്രത് ജഹാന് ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മുത്തലാഖ് നിര്‍ത്തലാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നേരത്തെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: