ന്യൂയോർക്ക്: കശ്മീരിലെ ഉറി ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പാക്കിസ്ഥാൻ ഭാരതവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് അമേരിക്ക. യുഎൻ പൊതു സഭയിൽ ഭാരതം പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം നടത്തിയതിന്റെ പിന്നാലെയാണ് അമേരിക്ക പാക്കിസ്ഥാന് നിർദ്ദേശം നൽകിയത്.
യുഎൻ സമ്മേളനത്തിനു ശേഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ ചർച്ചകൾക്കിടയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. എത്രയും വേഗത്തിൽ ഭാരതവുമായി സഹകരിച്ച് ഉറി ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടു വരണമെന്ന് ജോൺ കെറി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.
ഭാരതത്തിന് എല്ലാ വിധ പിന്തുണയും അറിയിച്ച ജോൺ കെറി അന്വേഷണ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. നേരത്തെ പാക്കിസ്ഥാനിൽ നിന്നും ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞു കയറുന്നതിനെ ജോൺ കെറി രൂക്ഷമായി വിമർശിച്ചിരുന്നു. ഭീകരവാദത്തെ നിയന്ത്രിക്കാൻ പാക്കിസ്ഥാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കെറി ആവശ്യപ്പെട്ടിരുന്നു.
















