തളിപ്പറമ്പ്: റോഡില്‍ കിടന്നു വിശ്രമിക്കുകയായിരുന്ന പശു വാഹനമിടിച്ച് ചത്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് പശു വാഹനമിടിച്ച് ചത്തതായി കണ്ടത്. ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ നിരവധി പശുക്കള്‍ വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ശല്യമായി റോഡില്‍ തമ്പടിക്കുന്നുണ്ട്. ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പശുവിനെ ഇടിച്ച് വണ്ടി മറിഞ്ഞ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായിരിക്കയാണ്. പത്തും പതിനഞ്ചും പശുക്കള്‍ കൂട്ടമായി അലഞ്ഞു നടക്കുന്നത് തളിപ്പറമ്പിലിപ്പോള് സ്ഥിരം കാഴ്ച്ചയാണ്. ഇതില്‍ പലതും വണ്ടി തട്ടി ചാവുകയോ ഗുതുതരമായി പരിക്കേറ്റ് അറവുശാലയിലെത്തുകയോ ചെയ്യുന്നുണ്ട്. നാട്ടുകാരുടെ പരാതി പ്രളയത്തേതുടര്‍ന്ന് അലഞ്ഞു തിരിയുന്ന പശു ഒന്നിനെ പിടിച്ച് നഗരസഭാ ഓഫീസിലെത്തിച്ചാല്‍ 500 രൂപ നല്കുന്ന പദ്ധതി ആവിഷ്ക്കരിച്ചുവെങ്കിലും ഫലം കണ്ടില്ല. മിക്ക പശുക്കള്‍ക്കും ഉടമസ്ഥര്‍ ഉണ്ടെങ്കിലും പ്രസവിച്ചാല്‍ മാത്രമാണ് അവര്‍ രംഗത്തുവരുന്നത്. അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ നഗരസഭാ പ്രദേശത്ത് പുതിയ ഗോശാല സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: