കണ്ണൂര്‍: ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അക്രമ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ വസ്തുതാന്വേഷണ സംഘത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന് നടത്തിയ പ്രസ്താവന തികച്ചും ദുരുപദിഷ്ടമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ സാധൂകരിക്കുന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. ബിജെപി നേതൃത്വം വേട്ടയാടപ്പെടുന്ന പ്രവര്‍ത്തകരോടൊപ്പം നില്ക്കുമ്പോള് കോണ്‍ഗ്രസ് നേതൃത്വം അക്രമിക്കപ്പെടുന്നവരെ അവഗണിക്കുകയാണ്. കോണ്‍ഗ്രസ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ടിനുനേരെ നിരവധി തവണ അക്രമം നടന്നിട്ടും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീടിനും കാറിനും വീണ്ടും സിപിഎം അക്രമം അഴിച്ചുവിട്ടിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാനോ അതുവഴി യാത്രചെയ്തിട്ടും വീട്ടില്‍ കയറി ആശ്വസിപ്പിക്കാനോ കഴിയാത്ത കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സിപിഎം ഭീഷണിക്കുമുന്നില്‍ ഭയക്കുന്നതുകൊണ്ടാണ് ഇത്തരം പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. സിപിഎം അക്രമത്തിന് ഇരയാവുന്ന കോണ്‍ഗ്രസ് അണികള്‍ പോലും സ്വന്തം നേതാവിന്റെ പ്രസ്താവനയെ പുച്ഛത്തോടെയേ കാണുകയുള്ളൂവെന്നും സിപിഎം അക്രമത്തെ വെള്ളപൂശുന്ന ഇത്തരം നിലപാടുകളില്‍ നിന്ന് ഡിസിസി പ്രസിഡണ്ട് പിന്മാറണമെന്നും രാഷ്ട്രീയ രംഗത്തെ പുത്തന്‍ ചേരിതിരിവില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീമായതായും സത്യപ്രകാശ് പസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: