ഇരിട്ടി : തന്റെ ഒരു അഭിമുഖം കൊണ്ട് അടുത്തകാലത്ത് പ്രശസ്തിയിലേക്കുയര്‍ന്ന മുഴക്കുന്നു മൃദംഗ ശൈലെശ്വരി ക്ഷേത്രം മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സന്ദര്‍ശിച്ചു. ക്ഷേത്രം നടയില്‍ വെച്ച് അദ്ദേഹത്തെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി. അശോകന്റെയും നവീകരണ കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണന്‍ കൈലാസ്, ഹരി വെളിയത്ത്, ടി.വി.ശ്രീധരന്‍, ഡോ. ടി.വി.രാമരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നടയില്‍ നിന്നും പ്രാര്‍ഥിച്ച ശേഷം പുതുക്കി പണിത ക്ഷേത്രക്കുളം സന്ദര്‍ശിച്ചു ദേവസ്വം ഓഫീസിലേക്ക് പോയി.
അവിടെനിന്നും ക്ഷേത്രം എക്‌സിക്യുട്ടീവ് ഒഫീസറുമായും ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും ഓഫീസിലെ സന്ദര്‍ശക പുസ്തകത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നും പല പ്രമുഖരും ക്ഷേത്രത്തിന്റെ വിവരങ്ങള്‍ അറിയാന്‍ തന്നെ വിളിച്ചതായും ഇവിടെ വരാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മുന്‍പ് താന്‍ ഡിജിപി ആയിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ ക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ വിവരണവും അത് മുഖ്യമന്ത്രിയുടെ കുറിപ്പോടെ അന്നത്തെ ഇന്ത്യന്‍ ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനു കൈമാറിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഇന്നും ആ ഫയല്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്നും അത് കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു ഈ ക്ഷേത്രത്തെ ഒരു ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് ഡിജിപി പറഞ്ഞു. ഇന്ന് അധികാരത്തിലിരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡി തീര്‍ച്ചയായും ഈ ഫയല്‍ കിട്ടിയാല്‍ അതില്‍ ഒപ്പിടുമെന്ന കാര്യം തനിക്കു ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനും കൂടെ ഉണ്ടായിരുന്നു.
ഒക്ടോബര്‍ 10ന് വൈകുന്നേരം നടക്കുന്ന നവരാത്രി മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും എന്നറിയിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചത്.
















