സഖാവ് പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പുഫലപ്രഖ്യാപനത്തോടെ വിജയാഹ്ലാദത്തിന്റെ പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രത്യേകിച്ച് പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് ഇന്നും ശമനം വന്നിട്ടില്ല. ഇടതുപക്ഷസര്‍ക്കാര്‍ അധികാരമേറ്റശേഷം സെക്രട്ടേറിയറ്റില്‍ മാത്രം 2300 ജീവനക്കാരെ സ്ഥലം മാറ്റി. സിപിഎം വിരുദ്ധ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാര്‍ക്കും സ്ഥാനചലനമുണ്ടായി. പോലീസിലും സെക്രട്ടറിതലത്തിലും വൈരനിര്യാതന ബുദ്ധിയോടെ അഴിച്ചുപണി നടത്തി. സത്യസന്ധരും നിഷ്പക്ഷമതികളെന്നും പ്രഗദ്ഭമതികളെന്നും പൊതുസമൂഹം അംഗീകരിച്ച പലരും ഭരണമാറ്റത്തിന്റെ ഇരകളായി.
പ്രധാനമന്ത്രി മോദി കേന്ദ്രത്തില്‍ ഭരണത്തില്‍ വന്നപ്പോള്‍ നടത്തിയ ഓരോ സ്ഥലംമാറ്റത്തേയും നിയമത്തേയും പ്രസ്താവനയിലൂടെയും പ്രതിഷേധപ്രകടനങ്ങളിലൂടെയും മാധ്യമവിചാരണയിലൂടെയും ശക്തിയുക്തം എതിര്‍ത്ത അതേ ആളുകള്‍ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടി വിധേയത്വം മാത്രം കണക്കിലെടുത്ത് നടത്തിയ അഴിച്ചുപണികളെ എത്ര ധാര്‍ഷ്ട്യത്തോടെയാണ് ന്യായീകരിക്കുന്നത്. വിമര്‍ശിക്കുന്നവരെയും ചോദ്യംചെയ്യുന്നവരെയും ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുക, ശാരീരികമായും മാനസികമായും കൈകാര്യം ചെയ്യുക, മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും കോടതിക്കുള്ളില്‍ തമ്മിലടിപ്പിക്കുക, രാഷ്‌ട്രീയ എതിരാളികളുടെ വീടുകള്‍ ആക്രമിക്കുക, കളളക്കേസില്‍ കുടുക്കുക, വേണ്ടിവന്നാല്‍ ഉന്മൂലനം ചെയ്യുക തുടങ്ങിയ ജനാധിപത്യവിരുദ്ധവും സേച്ഛാധിപത്യവുമായ സമീപനമാണ് സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിക്കുന്നത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി നൂറുദിവസം തികയുമ്പോള്‍ കേരളത്തില്‍ 62 രാഷ്‌ട്രീയകൊലപാതകങ്ങളാണ് നടന്നത്. കശ്മീരില്‍ വിഘടനവാദികളും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലുമധികമാണിത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ടുചെയ്തില്ല എന്ന് സംശയിക്കുന്ന വ്യക്തികളും സംഘടനകളും നിരന്തരമായ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്നു. അക്രമത്തിനിരയായവരില്‍, പ്രതിപക്ഷത്തുളള എല്ലാപാര്‍ട്ടികളിലും ഉള്‍പ്പെട്ടവരുണ്ട്. അതിലേറ്റവുമധികം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ്.
ഏറ്റവുമൊടുവില്‍ ബിജെപിയുടെ സംസ്ഥാന ഓഫീസിനുനേരെ ബോംബാക്രമണവും നടത്തിയിരിക്കുന്നു. കേരളത്തില്‍ ഭരണസംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഏകീകൃതവും സംഘടിതവുമായ പ്രതിഷേധം നടത്താന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല. കോണ്‍ഗ്രസ്സ്പാര്‍ട്ടിയും ഘടകകക്ഷികളും തെരഞ്ഞെടുപ്പുപരാജയത്തില്‍ നിന്ന് ഇതുവരെ മുക്തരായില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയിലെയും അതിന്റെ മുന്നണിയിലെയും അന്തഃഛിദ്രവും അഭിപ്രായവ്യത്യാസങ്ങളും കൂടുതല്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
ഒരു സര്‍ക്കാര്‍ അധികാരത്തില്‍വന്ന് നൂറുദിവസത്തിനുളളില്‍ ഭരണത്തില്‍ ഇത്രയധികം അക്രമങ്ങളും നിയമനിഷേധങ്ങളും ദളിത്പീഡനങ്ങളും സ്ത്രീപീഡനങ്ങളും അരങ്ങേറിയ ഒരു സംസ്ഥാനം വേറെ ഉണ്ടാവില്ല. ഭരണസ്തംഭനത്തിനും പൊതുജനങ്ങളുടെ സൈ്വരജീവിതത്തിനും ഭരിക്കുന്നവര്‍തന്നെ തടസ്സം സൃഷ്ടിച്ച് ബന്ദ് വിജയിപ്പിക്കുവാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു.
കണ്ണൂരില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. ബോംബെറിഞ്ഞ് സ്‌കൂളുകളും കടകളും തകര്‍ക്കുന്നു. വീട്ടില്‍ കയറി വാഹനങ്ങളും വീട്ടുസാമാനങ്ങളും തീവച്ചുനശിപ്പിച്ച് കുട്ടികളെയും സ്ത്രീകളെയും വെട്ടിപരിക്കേല്‍പ്പിക്കുന്നു. ബസില്‍നിന്ന് പിടിച്ചിറക്കി പട്ടാപ്പകല്‍ കൈകാലുകള്‍ വെട്ടിനീക്കി അതിക്രൂരമായി കൊല്ലുന്നു. ബോംബും മാരകായുധങ്ങളുമേന്തി വാഹനങ്ങളില്‍ ചുറ്റിയടിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു.
കണ്ണൂര്‍ ഇന്ന് കലാപഭൂമിയാണ്. സോഷ്യല്‍മീഡിയയില്‍കൂടി പ്രചരിക്കുന്ന വാര്‍ത്തകള്‍ ഭയം ജനിപ്പിക്കുന്നതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരുവശത്തും മറ്റെല്ലാ പാര്‍ട്ടികളും മറുവശത്തുമായി നടക്കുന്ന ഈ സംഘര്‍ഷത്തില്‍ നിത്യേന എന്നോണം അരങ്ങേറുന്ന കൊലപാതകങ്ങളും അക്രമങ്ങളും ഏതൊരു പരിഷ്‌കൃതസമൂഹത്തിനും അപമാനമാണ്. കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മാത്രം വ്യാപകമാകുന്ന കൊലപാതകരാഷ്‌ട്രീയം അവര്‍ മുന്‍കൈ എടുത്ത് നിര്‍ത്തലാക്കേണ്ടതാണ്. സര്‍ക്കാര്‍ പാര്‍ട്ടി പക്ഷം ന്യായീകരിക്കുകയും അക്രമങ്ങളെ അടിച്ചമര്‍ത്തേണ്ട പോലീസിനെ കാഴ്ചക്കാരാക്കി മാറ്റുകയും ചെയ്തതിനാല്‍ സമാധാനം കൈവരിക്കാന്‍ സാധ്യമല്ലാത്തരീതിയില്‍ കണ്ണൂരില്‍ സംഘര്‍ഷം പടരുകയാണ്.
ഭരണഘടനയുടെ കാവലാളായ ഗവര്‍ണര്‍ (പ്രത്യേകിച്ച് ഭാരതത്തിന്റെ മുഖ്യന്യായാധിപനായിരുന്ന ഒരാള്‍) നാട്ടില്‍ നടമാടുന്ന അക്രമങ്ങള്‍ക്കും നിയമനിഷേധത്തിനുമെതിരെ കര്‍ശന നടപടി എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം കൊടുക്കണം. അതിന് തയ്യാറായില്ലെങ്കില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനും രാഷ്‌ട്രപതിക്കും നല്‍കി ആവശ്യമായ നടപടി സ്വീകരിക്കണം. സാമാന്യജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ, സമാധാനപരമായ ജീവിതം സാധ്യമല്ലാത്ത സാഹചര്യത്തില്‍, ക്രമസമാധാന നില തകര്‍ന്ന് പോലീസ് കാഴ്ചക്കാരായി നിഷ്‌ക്രിയരായി മാറുമ്പോള്‍, ഗവര്‍ണര്‍ ഇടപെട്ട് വേണ്ടിവന്നാല്‍ കേന്ദ്ര റിസര്‍വ് പോലീസിനെ വിന്യസിച്ച,് നാട്ടില്‍ സമാധാനം പുനഃസ്ഥാപിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടതാണ്.
(ഭാരതീയ വിചാരകേന്ദ്രം ഗവേഷണ വിഭാഗം ഡീന്‍ ആണ് ലേഖകന്‍)
















