കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിന്റെ ഓണം വിപണനമേളയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി. ഇക്കഴിഞ്ഞ 10ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും കുടുംബശ്രീ യൂണിറ്റുകളും സിഡിഎസുകളും ചേര്‍ന്നാണ് വിപണനമേളയില്‍ ഉത്പന്നങ്ങളുമായി എത്തിയത്. കലാരൂപങ്ങളുടെ അകമ്പടിയോടെ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് ഘോഷയാത്രയായി കുളത്തുമ്മല്‍ സ്‌കൂളില്‍ എത്തിയാണ് മേളയ്‌ക്ക് തുടക്കമിട്ടത്. വിപണനമേള ഉത്രാട തലേന്ന് അവസാനിപ്പിച്ചതോടെയാണ് വിവാദം ഉണ്ടായത്.
വിപണനമേള നിശ്ചയിച്ച ദിവസത്തിനു മുന്‍പ് അവസാനിപ്പിച്ചതോടെ മിച്ചം വന്ന ഉത്പന്നങ്ങള്‍ കിട്ടിയവിലയ്‌ക്ക് വിറ്റഴിക്കുന്ന സംരംഭകര്‍
കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്രാടനാളുവരെ മേള വേണം എന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് ഇത്തവണ ഉത്രാടം വരെ മേള ഉണ്ടാവും എന്ന് പഞ്ചായത്തധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് സംരഭകര്‍ ഇത്തവണ കൂടുതല്‍ ഉത്പന്നങ്ങള്‍ തയാറാക്കി. എന്നാല്‍ അവസാന നിമിഷം ചിലരുടെ പ്രത്യേക താത്പര്യ പ്രകാരം മേള നിശ്ചിത ദിവസത്തിനു മുന്‍പ് അവസാനിപ്പിച്ചു. 10ന് തുടങ്ങിയ മേള 12ന് വൈകിട്ടോടെ അവസാനിപ്പിച്ച് സംഘാടകര്‍ പൊടിയും തട്ടി പോവുകയായിരുന്നു. ഉത്രാട ദിനത്തില്‍ കച്ചവടം നടത്താനാകാതെ വിപണി ലക്ഷ്യമിട്ടെത്തിയ സംരംഭകര്‍ വെട്ടിലായി. ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കടുത്ത സാമ്പത്തിക ബാധ്യത വരുമെന്നായതോടെ സംരഭകര്‍ മേള നടന്ന കുളത്തുമ്മല്‍ സ്‌കൂളിന്റെ ഗേറ്റിന് പുറത്തിട്ട് കിട്ടിയ വിലയ്‌ക്ക് വിറ്റഴിച്ചു. മേളയില്‍ എത്തിയ വിരലിലെണ്ണാവുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കു മാത്രമാണ് കച്ചവടം നടത്തി മുതല്‍ മുടക്കെങ്കിലും സ്വരൂപിക്കാനായത്. ഭൂരിഭാഗം സംരംഭകരും നഷ്ടക്കണക്ക് നിരത്തിയാണ് മേളയില്‍ നിന്നും പോയത്. അടുത്ത വര്‍ഷം വിപണന മേള ഉത്രാടദിനം വരെ നടത്തിയില്ലെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിക്കുമെന്നും സംരംഭകര്‍ പറഞ്ഞു.
















