സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ നല്‍കാതെ സുപ്രീംകോടതി കേരളീയരെ നടുക്കിയിരിക്കുകയാണ്. കോടതി വിധിച്ചത് ബലാത്സംഗത്തിന് ജീവപര്യന്തം തടവുമാത്രം. ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് ദൃക്‌സാക്ഷികളില്ലെന്നും, സൗമ്യ ട്രെയിനില്‍നിന്ന് സ്വമേധയാ ചാടുകയായിരുന്നുവെന്നുമാണ് സുപ്രീംകോടതി മൂന്നംഗബഞ്ച് കണ്ടെത്തിയത്! ഈ വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെപ്പോലുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു.
സൗമ്യയ്‌ക്കുവേണ്ടി കേരളം നിയമിച്ച തോമസ് ജോസഫിന്റെ കഴിവില്ലായ്‌മയ്‌ക്കുകൂടി അടിവരയിടുന്നതാണ് ഈ വിധി. കൊലക്കുറ്റം ഒഴിവാക്കിയത് വസ്തുതാപരമായ തെറ്റാണെന്നും ഈ വിധി പുനഃപരിശോധിക്കണം എന്നുമുള്ള ആവശ്യം പൊതുവെ ഉയര്‍ന്നിരിക്കുകയാണ്. സൗമ്യക്കേസിലെ വിധിക്കെതിരെ ഉയരുന്ന പ്രതിഷേധം എല്‍ഡിഎഫില്‍ ചാരാന്‍ യുഡിഎഫും, യുഡിഎഫിന്റെ വക്കീലാണ് കേസ് വാദിച്ചത് എന്ന ന്യായം പറഞ്ഞ് എല്‍ഡിഎഫും പരസ്പരം പോരടിക്കുകയാണ്. വിധി ദൗര്‍ഭാഗ്യകരമായി എന്ന് സമ്മതിക്കുന്ന കേരള സര്‍ക്കാര്‍ വക്കീലിനെ മാറ്റാനും പുനഃപരിശോധനാ ഹര്‍ജി നല്‍കാനും തയ്യാറെടുക്കുകയാണ്.
2011 ഫെബ്രുവരിയിലാണ് തീവണ്ടിയിലെ ആളൊഴിഞ്ഞ വനിതാ കംപാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിരുന്ന സൗമ്യ എന്ന 23 കാരിയെ കംപാര്‍ട്ട്‌മെന്റില്‍ ഇടിച്ചുകയറിയ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തതും തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതും. സ്ത്രീ സുരക്ഷയ്‌ക്ക് അത്യന്തം പരിഗണന നല്‍കുന്നു എന്നവകാശപ്പെടുന്നവരുടെ വീഴ്ചയിലേക്കും കൂടിയാണ് ഈ വിധി വിരല്‍ചൂണ്ടുന്നത്. വകുപ്പ് 302 പ്രകാരം മതിയായ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ല എന്നുപറഞ്ഞ കോടതി പക്ഷെ ശാസ്ത്രീയമായ തെളിവുകളെ നിരാകരിച്ച് സംശയത്തിന്റെ പേരില്‍ കൊലക്കയര്‍ അര്‍ഹിക്കുന്ന പ്രതിയ്‌ക്ക് വെറും ജീവപര്യന്തം നല്‍കിയിരിക്കുകയാണ്.
വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. പക്ഷെ സുപ്രീംകോടതിയില്‍ നല്‍കിയ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിച്ചശേഷം സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടതായി മാത്രമേ ബോധ്യപ്പെട്ടുള്ളൂവെന്നും ഗോവിന്ദച്ചാമിയാണ് കൊന്നത് എന്ന് തെളിയിക്കാന്‍ തെളിവുകള്‍ പര്യാപ്തമല്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിഗമനം. ഗോവിന്ദച്ചാമിക്കുവേണ്ടി ബിജു ആന്റണി ആളൂര്‍ എന്ന മുംബൈ വക്കീലാണ് ഹാജരായത്. വെറും യാചകനും മോഷ്ടാവും ആയ ഗോവിന്ദച്ചാമിക്ക് ഇത്ര സമര്‍ത്ഥനായ ഒരു വക്കീലിനെ നിയോഗിക്കാന്‍ തക്ക സാമ്പത്തിക സാഹചര്യമില്ലെന്നിരിക്കെ ഗോവിന്ദച്ചാമിയുടെ പിന്നില്‍ ആര് എന്ന ചോദ്യമാണ് കൊല നടന്നശേഷം ഉയര്‍ന്നത്.
ഈ ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇത് കേരളസര്‍ക്കാരിന്റെകൂടി പരാജയമാണ്. ഗോവിന്ദച്ചാമിയുടെ പിന്നില്‍ പ്രബലര്‍ ഉണ്ടെന്ന സംശയം തുടക്കംമുതലേ നിലനിന്നിരുന്നു. എന്നിട്ടും പ്രഗത്ഭനായ ഒരു വക്കീലിനെ നിയോഗിക്കാന്‍ കേരളം ഭരിച്ചിരുന്ന യുഡിഎഫും ഇപ്പോള്‍ ഭരിക്കുന്ന എല്‍ഡിഎഫും തയ്യാറായില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. മംഗല്യ സ്വപ്‌നങ്ങളുമായി വീട്ടിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയ സൗമ്യയെ അബോധാവസ്ഥയിലാണ് വീട്ടുകാര്‍ കണ്ടത്.
സുപ്രീംകോടതി വിധി കേട്ട സൗമ്യയുടെ അമ്മ പൊട്ടിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സുപ്രീംകോടതിയുടെ വിധി സാമാന്യബുദ്ധിക്കും നീതിക്കും നിരക്കാത്തതാണ്. ശാസ്ത്രീയ തെളിവുകള്‍ നേരത്തെ ഹൈക്കോടതിയുടെ മുന്‍പില്‍ സമര്‍പ്പിച്ചതാണ്. ഗോവിന്ദച്ചാമിക്കുവേണ്ടി ആരാണ് പണം മുടക്കുന്നതെന്നോ ആരാണ് കേസ് ഏല്‍പ്പിച്ചതെന്നോ തുറന്നുപറയാന്‍ ആളൂര്‍ തയ്യാറായിട്ടില്ല. ഇത് കണ്ടെത്തേണ്ടതും സര്‍ക്കാരിന്റെ ചുമതലയല്ലേ.
സൗമ്യക്കേസ് വിധി വന്നതിനുശേഷം കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധവും സ്ത്രീ സുരക്ഷയെ പറ്റിയുള്ള ആശങ്കയും പുനര്‍നടപടിയെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ്. മനുഷ്യത്വത്തിന് നിരക്കാത്തതും ആരെയും ഉത്കണ്ഠാകുലരാക്കുന്നതുമാണ് വിധി എന്നുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും പഴുതുകള്‍ അടച്ച് എല്ലാം ചെയ്യുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സൗമ്യക്കേസ് സുപ്രീംകോടതിയില്‍ കാര്യക്ഷമമായി നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടത്ര സാവകാശം ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇനിയെങ്കിലും ഏറ്റവും നല്ല വക്കീലിനെ ഏര്‍പ്പെടുത്തി ഗോവിന്ദച്ചാമി എന്ന നരാധമന് കൊലക്കയര്‍ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.
സൗമ്യയുടെ ദാരുണ മരണം തീവണ്ടിയാത്രക്കാരായ സ്ത്രീകള്‍ നേരിടുന്ന ഭീഷണിയിലേക്ക് വിരല്‍ചൂണ്ടുന്നു. വനിതാ കംപാര്‍ട്ട്‌മെന്റില്‍ സൗമ്യവധത്തിനുശേഷം നിയോഗിച്ച പോലീസിനെ സര്‍ക്കാര്‍ പിന്‍വലിച്ചതിനാല്‍ ഹൃദയമിടിപ്പോടെ യാത്ര ചെയ്യാന്‍ വനിതാ യാത്രക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ അരാജകത്വവും അരക്ഷിതത്വവും ആകും നാട്ടില്‍ നടമാടുക.
















